New Delhi | December 04, 2025
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സർവസമ്മതത്തോടെ കേരളം ഒപ്പിട്ടു
സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു.
വലിയ വിവാദമായിരുന്നു
ആരുമറിയാതെ മന്ത്രിസഭയിൽ പോലും വ്യക്തമായി ചർച്ച നടത്താതെ പിഎം ശ്രീയിൽ ഒപ്പിട്ടത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എൽ ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു ഇത്.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനവും അമിത് ഷാ കൂടിക്കാഴ്ചയും എല്ലാം കഴിഞ്ഞതിന് പിന്നാലെ കേരളം പിഎം ശ്രീയിൽ ഒപ്പിട്ടുവെന്ന വാർത്ത പുറത്തുവന്നു.
സിപിഐ എതിർപ്പ്
കഴിഞ്ഞ ഒക്ടോബർ മാസത്തിന്റെ തുടക്കത്തിലാണ് ഘടകകക്ഷികൾ പോലും അറിയാതെ പി എം ശ്രീ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ അറിയിച്ചത്. എന്നാൽ സി പി ഐ അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു.
പി എം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ജോൺ ബ്രിട്ടാസിന്റെ പ്രതികരണം
സംസ്ഥാനത്ത് വലിയ ചർച്ചയായ ഇക്കാര്യത്തിൽ ഇപ്പോൾ ഒപ്പിടലിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാണ്.
കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നും ജോൺ ബ്രിട്ടാസ് പാർലമെന്റിനു പുറത്ത് പറഞ്ഞു.
കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിഎം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നുമാണ് ജോൺ ബ്രിട്ടാസിന്റെ വിശദീകരണം.
പിഎം ശ്രീ വിഷയത്തിലെ കേരള സർക്കാരിന്റെ തീരുമാനങ്ങളും നിലപാട് മാറ്റങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ കേന്ദ്രസർക്കാരുമായി അടുത്തുചേരുന്നുവെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്.




















































