കൊച്ചി I ഡിസംബർ 18, 2025
കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ പേരിൽ കേസ് എടുത്ത നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എം. ലിജു. ‘പോറ്റിയെ കേറ്റിയേ’ പാരഡി വിവാദം അനാവശ്യമാണെന്നും ആക്ഷേപഹാസ്യങ്ങളെയും ട്രോളുകളെയും ഭയപ്പെടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ലിജുവിന്റെ പ്രതികരണം.
സത്യം പറഞ്ഞാൽ എന്തിനാണ് പേടിക്കുന്നത്?
ശബരിമലയിലെ സ്വർണ്ണം കട്ടത് സഖാക്കളല്ലേ എന്ന് ലിജു ചോദിച്ചു. “അവിടെ അയ്യപ്പന്റെ സ്വർണ്ണമല്ലേ കട്ടത്? പിന്നെ ജോർജ്ജുകുട്ടിയുടെ സ്വർണ്ണം കട്ടു എന്ന് എഴുതാൻ പറ്റുമോ? പാരഡിയിൽ വസ്തുതാവിരുദ്ധമായി ഒന്നുമില്ല. സ്വർണ്ണം മോഷ്ടിച്ചവരെ സസ്പെൻഡ് ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്, അല്ലാതെ പാട്ട് പാടിയവർക്കെതിരെ കേസെടുക്കുകയല്ല,” ലിജു പരിഹസിച്ചു.
ജനാധിപത്യത്തിലെ ആക്ഷേപഹാസ്യം
ആക്ഷേപഹാസ്യങ്ങളും പാരഡികളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ലിജു ചൂണ്ടിക്കാട്ടി. മുൻപ് കെ. കരുണാകരന്റെ വാഹനത്തിന്റെ വേഗതയെ പരിഹസിച്ച് ഇതേ ഈണത്തിൽ സി.പി.എം പാരഡി ഇറക്കിയിട്ടുണ്ട്. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്ത കാലത്തോളം ഇത്തരം സർഗ്ഗാത്മക പ്രതിഷേധങ്ങളെ തടയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശന്റെ പിന്തുണ
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഈ വിഷയത്തിൽ യു.ഡി.എഫ് എം.പിമാരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സി.പി.എം അവരുടെ ചാനലിൽ പ്രശസ്തരായവരെക്കൊണ്ട് പാരഡി പാടിച്ച ചരിത്രമുണ്ടെന്നും, ഇപ്പോൾ സ്വകാര്യ താൽപ്പര്യങ്ങൾക്കായി അയ്യപ്പഭക്തരെ മറയാക്കി രാഷ്ട്രീയ കളി കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാരഡി ഗാനം അയ്യപ്പഭക്തരെ അവഹേളിക്കുന്നതാണെന്ന പരാതിയിൽ സൈബർ പോലീസ് നിലവിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് രാഷ്ട്രീയ പോര് കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
Highlight
Congress leader M. Liju slams CPM over the ‘Pottiye Kettiye’ parody controversy, questioning why the party is afraid of satire and highlighting the involvement of local CPM leaders in the Sabarimala gold theft case.




















































