കൊച്ചി I ഡിസംബർ 18, 2025
കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിലെ വരികൾ മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്ന് അണിയറ പ്രവർത്തകരുടെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ. അയ്യപ്പ സന്നിധിയിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ വിളിച്ചുപറയുന്ന ഒരു പ്രാർത്ഥനയായാണ് വിശ്വാസികൾ ഈ പാട്ടിനെ ഏറ്റെടുത്തത്. ഇത് അപകടകരമായി ബാധിച്ചത് കൊള്ളക്കാരെ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടി ഒരു മതമല്ലെന്ന് ഓർക്കണം
തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ഇത്തരമൊരു പരാതിക്ക് പിന്നിലെന്ന് മുഹമ്മദ് ഷാ ആരോപിച്ചു. “ഇവിടെ പാർട്ടിയുടെ വികാരമാണ് വ്രണപ്പെട്ടത്. പാർട്ടി ഒരു മതമല്ലെന്ന് സി.പി.ഐ.എം മനസ്സിലാക്കണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. നിയമസംവിധാനത്തെ സർക്കാർ കടുത്ത രീതിയിൽ ദുരുപയോഗം ചെയ്യുകയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും,” അദ്ദേഹം വ്യക്തമാക്കി.
പോലീസ് നടപടി വൈകും
അതേസമയം, കേസിൽ പ്രതികൾക്കെതിരെ ഉടൻ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. പരാതി നിയമപരമായി നിലനിൽക്കില്ലെന്നും കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നും പോലീസ് വിലയിരുത്തുന്നു. പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമായിരിക്കും പ്രതികൾക്ക് നോട്ടീസ് അയക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. അണിയറ പ്രവർത്തകരുടെ മൊഴിയെടുക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്.
അയ്യപ്പഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു എന്നാരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എന്നാൽ വിശ്വാസികൾക്ക് ഇല്ലാത്ത പരാതി എന്തിനാണ് പാർട്ടി ഉന്നയിക്കുന്നതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
Content Highlight:
Adv. Mohammed Shah defends ‘Pottiye Kettiye’ parody song, stating it targets only the corrupt and reflects political frustration of the LDF after election defeat.




















































