കൊച്ചി I ഡിസംബർ 19, 2025
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദ്ദിച്ച സംഭവത്തിൽ സി.ഐ പ്രതാപചന്ദ്രനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ഐ.ജി ശ്യാം സുന്ദറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. എ.ഡി.ജി.പിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. സി.ഐ യുവതിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
കഴിഞ്ഞ ജൂൺ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന തന്റെ ഭർത്താവിനെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നത് ചോദ്യം ചെയ്യാനാണ് ഷൈമോൾ എന്ന ഗർഭിണിയായ യുവതി സ്റ്റേഷനിലെത്തിയത്. എന്നാൽ, അവിടെവെച്ച് സി.ഐ പ്രതാപചന്ദ്രൻ യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളുകയുമായിരുന്നു. താൻ നേരിട്ടത് ക്രൂരമായ മർദ്ദനമാണെന്ന് ഷൈമോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ പോലീസിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനൽ കൂട്ടുകെട്ടിന് അടിയറവ് വെച്ചതിന്റെ ദുരന്തഫലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
അതേസമയം, യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വനിതാ പോലീസുകാരെ കൈയേറ്റം ചെയ്തെന്നുമാണ് സി.ഐ പ്രതാപചന്ദ്രൻ നൽകിയ വിശദീകരണം. എന്നാൽ, ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള അതിക്രമം വ്യക്തമായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
Content Highlight: Ernakulam North CI Prathapachandran suspended by South Zone IG Shyam Sundar following the surfacing of video evidence showing him assaulting a pregnant woman at the police station.




















































