തിരുവനന്തപുരം | 26, ഡിസംബർ | 2025
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തിന് പരിഗണിക്കാതിരുന്ന ആർ ശ്രീലേഖയെ ബിജെപി സംസ്ഥാന നേതൃത്വം അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുമെന്നാണ് സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് ഉറപ്പ് നൽകിയിരിക്കുന്നത്.
വട്ടിയൂർക്കാവിൽ മത്സരിച്ച് പരാജയപ്പെട്ടാൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി അടക്കമുള്ള ഉയർന്ന സ്ഥാനങ്ങളും സംസ്ഥാന നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നിർദ്ദേശത്തോട് ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യമായി പ്രതികരിക്കരുതെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
മേയർ സ്ഥാനത്തേക്ക് ശ്രീലേഖയെ ഉയർത്തിക്കാട്ടിയിരുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് അവസാന നിമിഷം തീരുമാനത്തിൽ മാറ്റം വന്നത്. വി മുരളീധരൻ പക്ഷം വി വി രാജേഷിനെ മേയറാക്കാൻ ആർഎസ്എസ് നേതൃത്വത്തെ ഇടപെടുത്തിയതാണ് ഫലം നൽകിയത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷാണ് വി വി രാജേഷിനെ മേയർ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജി എസ് ആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്റെ പിടിയിൽ നിന്ന് മാറിയത്. 101 സീറ്റിൽ എൻഡിഎ 50 സീറ്റ് നേടിയപ്പോൾ എൽഡിഎഫ് 29 സീറ്റിലേക്കും യുഡിഎഫ് 19 സീറ്റിലേക്കും ചുരുങ്ങി. രണ്ട് സ്വതന്ത്രർ ജയിച്ചപ്പോൾ വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ എൽഡിഎഫ് 51 സീറ്റും എൻഡിഎ 34 സീറ്റും യുഡിഎഫ് 10 സീറ്റും നേടിയിരുന്നു.
Content Highlights: BJP Kerala leadership persuades R Sreelekha with Assembly seat promise from Vattiyoorkavu, offers National Women’s Commission chairperson post if defeated, state leadership requests to avoid public reactions on Mayor position denial




















































