തിരുവനന്തപുരം | 26, ഡിസംബർ | 2025
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവൻ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. തമിഴ്‌നാട് ഡിണ്ടിഗലിൽ എസ്‌ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. വിഗ്രഹക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ശബരിമല ഉൾപ്പെടുന്ന ക്ഷേത്രങ്ങളിൽ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകൾ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്. ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടുകളാണെന്നാണ് എസ്‌ഐടി വെളിപ്പെടുത്തുന്നത്.
ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലും സംഘം കണ്ണുവെച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നാണ് മൊഴി. പ്രവാസി വ്യവസായിയാണ് നിർണായക മൊഴി നൽകിയിരുന്നത്.
2017ന് ശേഷം 2023 വരെ മാസ്റ്റർ പ്ലാനുമായി ഡി മണിയും സംഘവും കേരളത്തിൽ ഇടപാടുകൾ ലക്ഷ്യം വെച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയും ഉപക്ഷേത്രങ്ങളും മറ്റ് ചില ക്ഷേത്രങ്ങളും സംഘം ലക്ഷ്യമാക്കിയിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്‌ഐടിയുടെ നീക്കം.
ഡിണ്ടിഗൽ സ്വദേശി ബാലമുരുകൻ എന്ന ഡി മണിയെ ചെന്നൈയിൽ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ശബരിമലയിൽ നിന്ന് സ്വർണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിന് പിന്നിൽ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവൻ മണി ഉണ്ടെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് അമൂല്യമായ പുരാവസ്തുക്കൾ കടത്താനുള്ള വിപുലമായ ശൃംഖലയാണ് ഡി മണിയും സംഘവും പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണം സൂചിപ്പിക്കുന്നു.
Content Highlights: Sabarimala gold heist investigation, SIT questions D Mani’s associate Sreekrishnan in Dindigul Tamil Nadu, antique mafia targeted thousand crore deals in Kerala temples from 2017 to 2023, Padmanabhaswamy temple also on radar, foreign businessman gave crucial statement




















































