തിരുവനന്തപുരം | 26, ഡിസംബർ | 2025
സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് വില കുറഞ്ഞ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. ഫോട്ടോ വിവാദം സിപിഎമ്മിന്റെ യഥാർത്ഥ പ്രശ്നങ്ങൾ മറയ്ക്കാനുള്ള ശ്രമമാണെന്നും സോണിയ ഗാന്ധിയെ കാണാൻ ആളുകൾക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
അപ്പോയിൻമെൻറ് എടുത്താൽ ആർക്ക് വേണമെങ്കിലും സോണിയ ഗാന്ധിയെ കാണാമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ മുഖ്യമന്ത്രിയെ കാണാൻ അത്ര എളുപ്പമല്ലല്ലോയെന്നും സതീശൻ പരിഹസിച്ചു. “മുഖ്യമന്ത്രിയും അതീവ സുരക്ഷയുള്ള ആളല്ലേ. മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാമെങ്കിൽ സോണിയ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാം,” എന്നാണ് സതീശന്റെ പരിഹാസം.
ശബരിമലയിൽ നിന്ന് സ്വർണം കവർന്ന രണ്ട് സിപിഎം നേതാക്കൾ ഇന്നും ജയിലിലാണ്. അത് മറച്ചുവെക്കാനുള്ള ശ്രമമാണ് ഫോട്ടോ വിവാദമെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി നിലവാരം കുറഞ്ഞ വാർത്താസമ്മേളനം നടത്തിയെന്നും സതീശൻ വിമർശിച്ചു.
“മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പുറത്ത് വന്നു. എന്ന് കരുതി മുഖ്യമന്ത്രി സ്വർണക്കൊള്ളയിൽ പ്രതിയാണെന്ന് ഞങ്ങൾ പറഞ്ഞോ?” എന്ന് സതീശൻ ചോദിച്ചു.
സോണിയ ഗാന്ധിയുമായി പോറ്റി എടുത്ത ഫോട്ടോ മുഖ്യമന്ത്രി വിവാദമാക്കിയതിൽ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് തുടരുകയാണ്.
Content Highlights: VD Satheesan says CM Pinarayi’s allegations on Sonia Gandhi-Unnikrishnan Potti photo controversy are cheap, claims photo row is attempt to hide CPM’s real problems, says anyone can meet Sonia Gandhi with appointment but meeting CM not easy, accuses CM of protecting gold heist accused




















































