കൊച്ചി I ഡിസംബർ 30, 2025
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് (SIT) കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. രണ്ട് സി.ഐമാരെ കൂടി സംഘത്തിൽ അധികമായി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. നിലവിലെ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും എസ്.ഐ.ടി കോടതിയിൽ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് ഈ അപേക്ഷ പരിഗണിക്കും. കേസിന് അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ വിപുലമായ അന്വേഷണം ആവശ്യമാണെന്നാണ് എസ്.ഐ.ടിയുടെ നിലപാട്.
പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുത്
അതിനിടെ, കേസിൽ പ്രതികളായ എ. പത്മകുമാറിനും ഗോവർദ്ധനും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടി കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗോവർദ്ധൻ ഈ സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണെന്നും ഇയാളെ പുറത്തുവിട്ടാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
സംഘത്തലവൻ ഡി. മണിയെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിൽ വൻ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ടെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടു.
Content Highlight: The SIT investigating the Sabarimala gold theft case has approached the High Court seeking more officers, specifically two CIs, to speed up the probe. The team also opposed the bail pleas of A. Padmakumar and Govardhan.




















































