കൊല്ലം | ഡിസംബർ 30, 2025
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ മാധ്യമപ്രവർത്തകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു പത്മകുമാറിന്റെ പ്രകോപനപരമായ പരാമർശങ്ങൾ.
”എല്ലാം അയ്യപ്പൻ നോക്കിക്കോളും” എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങളോടുള്ള പത്മകുമാറിന്റെ ആദ്യ പ്രതികരണം. താൻ നേരത്തെ സൂചിപ്പിച്ച ‘ദൈവതുല്യൻ’ ആരാണെന്ന ചോദ്യത്തിന്, താൻ ഉദ്ദേശിച്ചത് “വേട്ടനായ്ക്കളെ അല്ല” എന്ന് അദ്ദേഹം മറുപടി നൽകി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണോ ആ ദൈവതുല്യൻ എന്ന് റിപ്പോർട്ടർമാർ ആവർത്തിച്ച് ചോദിച്ചപ്പോൾ, “ഏതായാലും ശവംതീനികളല്ല” എന്നായിരുന്നു പത്മകുമാറിന്റെ മറുപടി.
മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പത്മകുമാറിന്റെ ഈ പെരുമാറ്റം വലിയ ചർച്ചയായിട്ടുണ്ട്. സ്വർണ്ണക്കൊള്ളക്കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമായി നിൽക്കെയാണ് പത്മകുമാറിന്റെ ഈ വെല്ലുവിളി കലർന്ന സംസാരം. പത്മകുമാറിന് പുറമെ കേസിൽ അറസ്റ്റിലായ ഗോവർദ്ധനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
Content Highlight: Former Devaswom Board President A. Padmakumar lashed out at the media while being produced at the Kollam Vigilance Court. He made derogatory remarks, calling the questioners “scavengers” (shavamtheenikal) and stated that “Lord Ayyappa will take care of everything.”




















































