തിരുവനന്തപുരം | 01, ജനുവരി | 2026
പത്ത് വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ നിന്ന് കേരള ജനതയെ മോചിപ്പിക്കുന്നതാണ് പുതുവർഷത്തിലെ പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാറ്റം അനിവാര്യമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പൂർത്തിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
- ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി പുതുവത്സരദിനത്തിൽ അകലാട് പട്ടികജാതി ഉന്നതി സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
“പത്ത് വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ നിന്ന് കേരള ജനത മോചനം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം അനിവാര്യമാണെന്ന് തദ്ദേശതെരഞ്ഞെടുപ്പിൽ ജനം തെളിയിച്ചു. വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പൂർത്തിയാകും. ജനം മാറ്റത്തിനായി നിൽക്കുകയാണ്. മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ഒന്നും സംഭവിച്ചില്ലെന്ന് പറയുന്നത്. ഭരണമാറ്റം പ്രതീക്ഷിക്കുന്നു. യുഡിഎഫ് അതിനായി തയ്യാറെടുക്കുകയാണ്,” രമേശ് ചെന്നിത്തല പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനത്തോടും രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ തവണ 52 സീറ്റുകളിൽ പുതുമുഖങ്ങളായിരുന്നുവെന്നും എല്ലാകാലത്തും കോൺഗ്രസിൽ അങ്ങനെതന്നെയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“പ്രായമായവരെയോ മുതിർന്നവരെയോ മുഴുവൻ മാറ്റുമെന്നല്ല പറഞ്ഞത്. തെറ്റിദ്ധാരണയാണ്. പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞിട്ടില്ല,” രമേശ് ചെന്നിത്തല വിശദീകരിച്ചു.
ശബരിമല സ്വർണക്കടത്ത് കേസിൽ അയ്യപ്പന്റെ മുതൽ മോഷ്ടിക്കുന്നവർക്ക് കാരാഗൃഹമായിരിക്കും വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. “അയ്യപ്പന്റെ മുതൽ അടിച്ചുകൊണ്ടുപോയ ആരും രക്ഷപ്പെടുമെന്ന് കരുതേണ്ട. മതേതരത്വത്തിന്റെ കേന്ദ്രമാണ് ശബരിമല. എല്ലാ പ്രതികളും പിടിക്കപ്പെടും,” രമേശ് ചെന്നിത്തല വ്യക്തമാക്കി.
പട്ടികജാതി-പട്ടികവർഗ ക്ഷേമ ഫണ്ടുകൾ അർഹരിലേക്ക് എത്തുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. “കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ട് എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം. ഇവരുടെ ജീവിതത്തിൽ വേദനയാണ്. അത് പരിഹരിക്കാൻ നേതാക്കൾ ഉന്നതികളിലേക്ക് എത്തണം,” രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Content Highlights
Ramesh Chennithala hopes to free Kerala from LDF rule in 2026
Local body election results show people want change
Congress ready for Assembly elections
Clarifies VD Satheesan’s statement on 50% seats for women and youth
Promises justice in Sabarimala gold smuggling case
Alleges SC/ST welfare funds not reaching beneficiaries




















































