തിരുവനന്തപുരം | 03, ജനുവരി | 2026
റിപ്പോർട്ടർ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി. തനിക്കിഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവരെ അവരുടെ പേര് നോക്കി തീവ്രവാദിയാക്കുന്ന നിലപാട് സാമൂഹ്യ പരിസരത്ത് സൃഷ്ടിക്കുന്ന മുറിവ് വലുതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വെള്ളാപ്പള്ളി നടേശൻ പരാമർശം പിൻവലിച്ചേ മതിയാകൂ എന്നും ടി പി അഷ്‌റഫലി കൂട്ടിച്ചേർത്തു.
“വെള്ളാപ്പള്ളി നടേശൻ കുറച്ച് കാലമായി പറഞ്ഞ് വരുന്ന വർഗീയ പരാമർശങ്ങളുടെ ഏറ്റവും മോശപ്പെട്ട പരാമർശമാണ് റിപ്പോർട്ടർ ടിവിയിലെ റഹീസ് റഷീദിനെപ്പറ്റി അദ്ദേഹം നടത്തിയത്. റഹീസ് റഷീദ് എന്ന റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ടർ വെള്ളാപ്പള്ളി നടേശനോട് ചോദിച്ച ചോദ്യം പ്രസക്തമായ ചോദ്യമാണ്,” അഷ്‌റഫലി കുറിച്ചു.
“മലപ്പുറത്ത് സ്ഥലമുണ്ടെങ്കിൽ കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ എന്തുകൊണ്ട് എസ്എൻഡിപിക്ക് സ്‌കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചില്ല എന്നത് ചർച്ച ചെയ്യേണ്ട ഒന്നല്ലേ? ഇടതുപക്ഷം അനുവദിച്ചിട്ടും ലീഗിന്റെ എന്തെങ്കിലും എതിർപ്പിലാണോ സ്ഥാപനങ്ങൾ നടത്താൻ കഴിയാതെ പോകുന്നത്? ലീഗുകാർ നിർമ്മാണ പ്രവർത്തി തടഞ്ഞോ? തുടങ്ങിയ സ്ഥാപനം സമരം ചെയ്ത് പൂട്ടിച്ചോ? ഇതൊന്നുമില്ലല്ലോ. പിന്നെന്താണ് മലപ്പുറത്ത് എസ്എൻഡിപിക്ക് ഇടത് ഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതെ പോയതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. ആ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകനെ തീവ്രവാദി ആക്കിയിട്ട് കാര്യമില്ല,” അഷ്‌റഫലി കുറിച്ചു.
റിപ്പോർട്ടർ ടിവി മാധ്യമ പ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ചാണ് വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാൾ മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നുമായിരുന്നു അധിക്ഷേപം. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാൾ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം. ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
റിപ്പോർട്ടർ ടിവിക്കെതിരെ കടുത്ത ആക്ഷേപമാണ് വെള്ളാപ്പള്ളി ഉയർത്തിയത്. റിപ്പോർട്ടറിന് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.
വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തു. റഹീസിന്റെ പേരാണോ പ്രശ്നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവർത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
സംഭവം മാധ്യമ സ്വാതന്ത്ര്യത്തെയും പത്രപ്രവർത്തകരുടെ സുരക്ഷയെയും സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
Content Highlights
TP Ashraf Ali demands Vellappally withdraw hate remarks against journalist
Questions why LDF government didn’t allow SNDP educational institutions in Malappuram
Vellappally called Reporter TV journalist Rahees Rasheed ‘terrorist’
Journalist asked relevant question about educational institutions
Youth League leader says profiling by name creates social wounds
Media freedom and journalist safety debate sparked
Vellappally justified remarks at press conference




















































