കൊച്ചി | 12, ജനുവരി | 2026
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ബോർഡ് മുൻ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട ദിവസം മുതൽ കെ പി ശങ്കർ ദാസ് ആശുപത്രിയിലാണ്. മകൻ എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
“എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തിൽ നടക്കുന്നത്? ഇതിനോടൊന്നും യോജിക്കാനാവില്ല,” ഹൈക്കോടതി പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ ആദ്യഘട്ട ജാമ്യ ഹർജികൾ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. “എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോർഡ്,” ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. ഗോവർദ്ധന്റെ ജാമ്യഹർജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് പരാമർശിച്ചതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. എ പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജികൾ പരിഗണിച്ചത്.
ഹർജി പരിഗണിക്കുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെയും ഹൈക്കോടതി വിമർശിച്ചു. “ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുക എന്നതാണ് പോറ്റിയുടെ ലക്ഷ്യം. പത്മകുമാർ ദേവസ്വം ബോർഡിന്റെ സ്ഥാനത്തിരിക്കുന്ന ആളാണ്,” ഹൈക്കോടതി പറഞ്ഞു.
Content Highlights High Court criticizes SIT in Sabarimala gold heist case; questions delay in arresting KP Shankar Das; asks if son being SP reason for delay; criticizes nonsense happening in Kerala; questions need for Devaswom Board if everything handed to Potty; criticizes Potty’s tactics; reserves verdict on three bail pleas; Justice A Badharudeen hears petitions




















































