കൊല്ലം | 14, ജനുവരി | 2026
മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിനെതിരെ സൈബർ ആക്രമണം നടത്തുന്ന സിപിഎം നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നപ്പോൾ ഉണ്ടാകാത്ത പ്രതിഷേധമാണ് ഐഷാ പോറ്റിക്കെതിരെ ഉയരുന്നത്. സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നത് അവർക്ക് പ്രശ്നമല്ലെന്നും കോൺഗ്രസിൽ ചേരുന്നത് മാത്രമാണ് വലിയ കുറ്റമായി കാണുന്നതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബിജെപിയോട് മൃദുസമീപനം പുലർത്തുന്ന സിപിഎമ്മിന്റെ യഥാർത്ഥ ശത്രു കോൺഗ്രസാണെന്നതിന്റെ തെളിവാണിത്. ബെംഗളൂരുവിൽ കുടിയൊഴിപ്പിക്കൽ നടന്നപ്പോൾ ധാർമിക രോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രിയും എ.എ റഹീമും ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ പാവപ്പെട്ടവരെ കുടിയിറക്കിയപ്പോൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ഭരിക്കുന്നത് ആരാണെന്നും കർണാടക ഭരിക്കുന്നത് ആരാണെന്നും എല്ലാവർക്കും അറിയാം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ ബിജെപിയുമായി കൈകോർക്കാൻ സാധ്യതയുള്ളതിനാൽ അവരെ പിണക്കാൻ സിപിഎമ്മിന് കഴിയില്ല. ഐഷാ പോറ്റിയെപ്പോലെ മാന്യതയുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിനെതിരെ സൈബർ ഇടങ്ങളിൽ സിപിഎം ഹാൻഡിലുകൾ നടത്തുന്ന അവഹേളനം ലജ്ജാകരമാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Content Highlights
RSP leader Shibu Baby John slams CPIM for targeting Aisha Potty after joining Congress; Questions CPIM’s silence on S Rajendran’s entry into BJP; Alleges CPIM has soft stance towards BJP.




















































