കൊൽക്കത്ത | 14, ജനുവരി | 2026
പ്രശാന്ത് കിഷോർ സ്ഥാപിച്ച രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് (I-PAC) ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെച്ചൊല്ലി ബംഗാളിൽ നിയമയുദ്ധം മുറുകുന്നു. റെയ്ഡ് തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രി മമത ബാനർജിയാണെന്നും ഇ.ഡി പിടിച്ചെടുത്ത നിർണ്ണായക രേഖകൾ മുഖ്യമന്ത്രി നേരിട്ടെത്തി എടുത്തുകൊണ്ടുപോയെന്നും ഇ.ഡി കൊൽക്കത്ത ഹൈക്കോടതിയിൽ ആരോപിച്ചു. വിഷയത്തിൽ ഇ.ഡിയും തൃണമൂൽ കോൺഗ്രസും സമർപ്പിച്ച ഹർജികൾ കോടതി തീർപ്പാക്കി.
കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിലും സ്ഥാപകൻ പ്രതീക് ജെയിനിന്റെ വസതിയിലും ഇ.ഡി പരിശോധന നടത്തിയത്. റെയ്ഡ് പുരോഗമിക്കവെ മമത ബാനർജി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കൊപ്പം സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. രേഖകൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന മുഖ്യമന്ത്രി കുറ്റം ചെയ്തതായും അവരെ കേസിൽ പ്രതിചേർക്കണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ വാദിച്ചു.
അതേസമയം, രാഷ്ട്രീയമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തിയതെന്ന് ടി.എം.സി കോടതിയിൽ പറഞ്ഞു. പാർട്ടി സംബന്ധമായ രാഷ്ട്രീയ രഹസ്യങ്ങൾ സംരക്ഷിക്കാനാണ് രേഖകൾ മാറ്റിയതെന്നും ഇതിന് നിയമപരമായ സംരക്ഷണം വേണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് ഹർജികൾ ഹൈക്കോടതി തീർപ്പാക്കിയത്.
സംഭവത്തിൽ നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കാൻ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇ.ഡി ഇതിനോടകം തന്നെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ തടസ്സ ഹർജിയുമായി മമത ബാനർജിയും രംഗത്തെത്തിയതോടെ ബംഗാൾ രാഷ്ട്രീയത്തിൽ കേന്ദ്ര-സംസ്ഥാന പോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്.
Content Highlights
ED alleges West Bengal CM Mamata Banerjee obstructed I-PAC raids and illegally took away seized documents. Calcutta High Court disposes of petitions as the matter is pending before the Supreme Court. ED seeks CBI probe into the incident.




















































