തിരുവനന്തപുരം | 18, ജനുവരി | 2026.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സി.പി.ഐ.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. തിരുവനന്തപുരത്ത് നടന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിച്ചുള്ളതാകില്ലെന്നും മുന്നണിയുടെ കൂട്ടായ പ്രവർത്തനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന രീതി സി.പി.ഐ.എമ്മിനില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി കൂട്ടായാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിലുള്ള എം.എൽ.എമാർക്കും മന്ത്രിമാർക്കും മത്സരരംഗത്ത് ഇളവ് നൽകുന്ന കാര്യങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായില്ല. മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ട സമയത്ത് അക്കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സി.പി.ഐ.എമ്മിന് അനുകൂലമാണെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും എം.എ. ബേബി അവകാശപ്പെട്ടു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാകും തിരഞ്ഞെടുപ്പിനെ നേരിടുക. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights
CPIM General Secretary M.A. Baby confirms Pinarayi Vijayan will lead the LDF in the upcoming Assembly elections.
Clarifies that the election campaign will focus on collective leadership rather than an individual.
Reiterates CPIM’s policy of not declaring the Chief Ministerial candidate before the elections.
States that discussions regarding term exemptions for current MLAs/Ministers have not taken place yet.
Confident about LDF’s performance despite setbacks in recent local body elections.




















































