തിരുവനന്തപുരം | 19, ജനുവരി | 2026.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾക്കും സി.പി.ഐ.എം നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് സജി ചെറിയാൻ പ്രസംഗിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ മതേതരത്വത്തെ സി.പി.ഐ.എം ബോധപൂർവ്വം ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സജി ചെറിയാൻ തന്റെ പ്രസ്താവന തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞ വർഗീയ പരാമർശങ്ങൾ ആവർത്തിക്കുകയാണുണ്ടായത്. ഇത് സി.പി.ഐ.എമ്മിന്റെ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ്. പഴയ മാറാട് കലാപത്തെ വീണ്ടും ഓർമ്മിപ്പിക്കാനും ആ മുറിവുകളിൽ മുളകുതേക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
സാമുദായിക സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിൽ യോജിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അവർ എതിർക്കുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം. യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കോൺഗ്രസ് എന്നും മതേതര നിലപാടുകളുമായി മാത്രമേ മുന്നോട്ട് പോയിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാന്റെ വിശദീകരണം…
അതേസമയം, തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു. താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും തന്റെ പ്രതികരണം പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് വർഗീയ ശക്തികളുടെ വോട്ട് കൊണ്ടാണോ ജയിച്ചത് എന്ന ചോദ്യത്തിന് ക്ഷുഭിതനായാണ് മന്ത്രി പ്രതികരിച്ചത്.
Content Highlights
Ramesh Chennithala accuses CM Pinarayi Vijayan of inciting communalism in Kerala.
Claims Minister Saji Cherian’s controversial remarks are part of a larger CPIM agenda.
Alleges that the government is trying to reopen old wounds by referencing the Marad riots.
Defends the potential unity between NSS and SNDP as their right but maintains a secular stance.
Saji Cherian defends his statement, claiming it was misinterpreted and not targeted at any religion.




















































