കോട്ടയം | 22, ജനുവരി | 2026
എൻഎസ്എസ്-എസ്എൻഡിപി ഐക്യം സംബന്ധിച്ച നിലപാടുകൾ കൂടുതൽ വ്യക്തമാക്കിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എസ്എൻഡിപി യോഗവുമായുള്ള ഐക്യം ഉറപ്പാണെന്നും അവരെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു സമുദായത്തിലെ പ്രബല വിഭാഗങ്ങളായ ഇരുകൂട്ടരും യോജിച്ച് പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യത്തിനായുള്ള വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം, തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ബന്ധം തുടരുമെന്ന് വ്യക്തമാക്കി. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും സഹകരണം. ഐക്യം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ എസ്എൻഡിപി പ്രതിനിധികൾ എത്തുമ്പോൾ സംസാരിക്കുമെന്നും അതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഔദ്യോഗിക തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്. “സതീശൻ വലിയ ഉമ്മാക്കിയൊന്നുമല്ല, വെറുതെ കോൺഗ്രസുകാർ പറഞ്ഞ് പെരുപ്പിക്കുന്നതാണ്. സതീശനെ എന്തിനാണ് ഇങ്ങനെ ഉയർത്തിക്കാട്ടുന്നത്? കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയർത്തിക്കാട്ടേണ്ടത്?” – അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ മുതലെടുപ്പിനായി മറ്റുള്ളവരാണ് വർഗീയത കാണിക്കുന്നതെന്നും എൻഎസ്എസ് എന്നും സമദൂര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യനീക്കത്തെ വിമർശിക്കുന്നവരെ പുച്ഛിച്ചു തള്ളുന്നതായും സുകുമാരൻ നായർ പറഞ്ഞു.
Content Highlights: G Sukumaran Nair welcomes NSS-SNDP unity, invites SNDP to Perunna, attacks VD Satheesan, and emphasizes secular values and equidistant policy.




















































