കോഴിക്കോട് | 25, ജനുവരി | 2026
കോഴിക്കോട്: ഡൽഹിയിലെയും ഉത്തരേന്ത്യയിലെയും വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള പൊടിക്കാറ്റാണെന്ന് ബിജെപി നേതാവും മുൻ ഡിജിപിയുമായ ടി.പി. സെൻകുമാർ. ഇറാഖ്, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള പൊടിക്കാറ്റ് ഉയരത്തിൽ സഞ്ചരിച്ച് ഉത്തരേന്ത്യയിൽ എത്തുന്നു. ഹിമാലയത്തിന്റെ സാന്നിധ്യം മൂലം ശൈത്യകാലത്ത് വായുസഞ്ചാരം കുറവായതിനാൽ ഈ പൊടിപടലങ്ങൾ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഹരിയാനയിലെയും പഞ്ചാബിലെയും വൈക്കോൽ കത്തിക്കൽ, വാഹനങ്ങളിൽ നിന്നുള്ള പുക, നിർമ്മാണ പ്രവർത്തനങ്ങൾ, വ്യവസായ ശാലകൾ എന്നിവയും വായു മലിനീകരണത്തിന് ആക്കം കൂട്ടുന്നു. മലിനീകരണം മൂലം ഇന്ത്യയുടെ ജിഡിപിയുടെ 9 ശതമാനത്തോളം നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 20 ലക്ഷം ആളുകൾ പ്രതിവർഷം മലിനീകരണം മൂലം മരിക്കുന്നുണ്ടെന്നും 130 കോടി പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുന്നുണ്ടെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
അടിയന്തരമായി വായു മലിനീകരണം നിയന്ത്രിച്ചില്ലെങ്കിൽ രാജ്യാന്തര കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ളവ ഡൽഹിയിൽ നടത്താൻ കഴിയാത്ത സാഹചര്യം വരും. മലിനീകരണം കൂടിയ നഗരത്തിൽ കളിക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറായെന്നു വരില്ല. കൃത്രിമ മഴ പെയ്യിക്കുക, വൻതോതിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുക, സാറ്റലൈറ്റ് മോണിറ്ററിംഗ് ശക്തമാക്കുക തുടങ്ങിയ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാൻ സർക്കാർ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights
Former DGP T.P. Senkumar identifies Gulf dust storms as a major cause of Delhi’s air pollution.
Dust from Iraq, Saudi Arabia, and Kuwait travels at high altitudes and settles in North India during winter.
Air pollution impacts 9% of India’s GDP and causes nearly 2 million deaths annually.
Stubble burning in Punjab-Haryana, vehicle emissions, and construction dust add to the crisis.
Senkumar suggests artificial rain, satellite monitoring, and large-scale afforestation as urgent solutions.




















































