ആലപ്പുഴ | 26, ജനുവരി | 2026
ആലപ്പുഴ: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരേ നിലവാരത്തിലുള്ള (Standard) പുരസ്കാരം ലഭിച്ചതിലെ കൗതുകവും അദ്ദേഹം പങ്കുവെച്ചു. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”തനിക്കും മമ്മൂട്ടിക്കും പത്മഭൂഷൺ ലഭിച്ചതായാണ് അറിയുന്നത്. ഞങ്ങൾ രണ്ടുപേരും ഒരേ മാസത്തിലും ഒരേ നാളിലുമാണ് ജനിച്ചത്. ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിൽ ജനിച്ച ഞങ്ങൾക്ക് ഒന്നിച്ച് പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. മമ്മൂട്ടിയുടെ അതേ സ്റ്റാൻഡേർഡിൽ എനിക്കും അംഗീകാരം കിട്ടി,” വെള്ളാപ്പള്ളി പറഞ്ഞു. മാവേലിക്കരയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് പുരസ്കാര വിവരം അറിഞ്ഞതെന്നും അവാർഡിനായി താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പുരസ്കാരം ജനങ്ങൾക്കും ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിലും സമർപ്പിക്കുന്നു. സത്യം പറയുന്നവരെ തേജോവധം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ലഭിച്ച പുരസ്കാരത്തിന് ഇരട്ടി മധുരമുണ്ട്. തനിക്കെതിരെ ഉയർന്നിരുന്ന വിമർശനങ്ങളുടെ മുന തൽക്കാലം ഒടിഞ്ഞു. വിവാദങ്ങൾ വേതാളങ്ങളെപ്പോലെ ഇനിയും വന്നേക്കാം, അവർ അവരുടെ കർമ്മം ചെയ്യട്ടെ, താൻ തന്റെ കർമ്മം തുടരുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. അവാർഡിനായി സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും സമുദായം ഏൽപ്പിച്ച കാര്യങ്ങൾ സത്യസന്ധമായി ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights
SNDP Yogam General Secretary Vellappally Natesan expresses joy over receiving the Padma Bhushan award.
Highlights the coincidence of sharing the same birth month and star (Chingam, Vishakham) with actor Mammootty.
Dedicates the honor to the people and the feet of Sree Narayana Guru.
States that he never lobbied for the award and was unaware of the recommendation.
Remarks that the award is a fitting reply to critics who tried to defame him.




















































