പെരുന്ന/ആലപ്പുഴ | 26, ജനുവരി | 2026
പെരുന്ന: ഏറെ ചർച്ച ചെയ്യപ്പെട്ട എൻഎസ്എസ് – എസ്എൻഡിപി സമുദായ ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് ഐക്യശ്രമങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ കഴിയില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ പലതവണ നടത്തിയ ഐക്യശ്രമങ്ങളും പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. രാഷ്ട്രീയ പാർട്ടികളോട് എൻഎസ്എസ് സ്വീകരിക്കുന്ന ‘സമദൂര നിലപാട്’ ഐക്യത്തിന് തടസ്സമാണെന്നും യോഗം വിലയിരുത്തി. മറ്റെല്ലാ സമുദായങ്ങളെയും പോലെ എസ്എൻഡിപിയോടും സൗഹൃദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നത്, എന്നാൽ ഔദ്യോഗികമായ ഐക്യനീക്കങ്ങളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും പെരുന്നയിൽ നടന്ന യോഗം ഐകകണ്ഠേന തീരുമാനിച്ചു.
അതേസമയം, എൻഎസ്എസിന്റെ പിന്മാറ്റത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. എൻഎസ്എസിന്റെ ഔദ്യോഗിക നിലപാട് പൂർണ്ണരൂപത്തിൽ അറിഞ്ഞ ശേഷം വ്യക്തമായ മറുപടി നൽകാമെന്നും ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ അപ്രസക്തമാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷത്തിനിടെയാണ് എൻഎസ്എസിന്റെ പിന്മാറ്റ വാർത്ത പുറത്തുവരുന്നത്.
Content Highlights
- NSS officially withdraws from the proposed NSS-SNDP community alliance.
- The NSS Director Board, chaired by G. Sukumaran Nair, stated that an alliance is impractical under current political conditions.
- NSS reaffirms its ‘Equidistance’ (Samadooram) policy toward political parties as a reason for not merging goals.
- Vellappally Natesan declines to comment immediately, stating he needs to study the full official statement from NSS first.
- Most board members opposed the alliance, citing previous failed attempts and core value differences.




















































