തിരുവനന്തപുരം | 04, ഫെബ്രുവരി | 2026
തിരുവനന്തപുരം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള പോര് രണ്ടാം ദിവസവും രൂക്ഷമായി. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഷേധത്തെത്തുടർന്നുണ്ടായ നാടകീയ സംഭവങ്ങൾ ഇന്നും സഭയെ പ്രക്ഷുബ്ധമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ പ്രതിഷേധത്തെ ‘കോപ്രായങ്ങൾ’ എന്ന് വിളിച്ചതിനെച്ചൊല്ലിയായിരുന്നു ഇന്നത്തെ തർക്കങ്ങളുടെ തുടക്കം. ഭരണപക്ഷത്തിന്റെ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്കരിച്ച് പുറത്തിറങ്ങി.
സഭയിലെ പ്രധാന വാഗ്വാദങ്ങൾ:
- കോപ്രായം പരാമർശം: പ്രതിഷേധങ്ങളെ കോപ്രായങ്ങളാക്കി മുഖ്യമന്ത്രി ചിത്രീകരിച്ചതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായി എതിർത്തു. ബാനറുകൾ ഉയർത്തുന്നത് സഭയിൽ ആദ്യമല്ലെന്നും ജനാധിപത്യപരമായ പ്രതിഷേധത്തെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നും സതീശൻ പറഞ്ഞു.
- സ്പീക്കറെ ശരിവെച്ച് ഷംസീർ: വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് പ്രതിപക്ഷം വാദിച്ചെങ്കിലും സ്പീക്കർ എ.എൻ. ഷംസീർ അത് തള്ളി. ഒരു അംഗം വാച്ച് ആൻഡ് വാർഡിനെ അടിച്ചത് താൻ കണ്ടുവെന്നും മാന്യത മുൻനിർത്തി പേര് പറയുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
- എം.ബി. രാജേഷിന്റെ പരിഹാസം: സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയ പ്രതിപക്ഷ അംഗത്തെ മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. “ആ അംഗം ഹൈജമ്പിന് പോയി പരിശീലിച്ചിരുന്നെങ്കിൽ നാടിന് വല്ല ഗുണവും ഉണ്ടാകുമായിരുന്നു” എന്നായിരുന്നു മന്ത്രിയുടെ കുത്തുവാക്ക്. പ്രതിപക്ഷ നേതാവ് ഗാന്ധാരിയെപ്പോലെ കണ്ണുകെട്ടുകയാണെന്നും ഇരട്ടത്താപ്പിന്റെ നേതാവാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
- ശിവൻകുട്ടിയുടെ വിരട്ടൽ: തങ്ങളെ വിരട്ടാൻ നോക്കേണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതിപക്ഷത്തോട് പറഞ്ഞു. “ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തിയാൽ പ്രതിപക്ഷത്തെ പലർക്കും മുണ്ട് തലയിലിട്ട് പോകേണ്ടി വരും. മൂന്നാമതും പിണറായി സർക്കാർ വരുന്നത് കണ്ട് ഭയന്നിട്ടാണ് ഈ പരാക്രമം” – ശിവൻകുട്ടി തുറന്നടിച്ചു.
പ്രതിപക്ഷ നിലപാട്:
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സർക്കാരിന്റെ അഴിമതികൾ മറച്ചുവെക്കാൻ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് എം.എൽ.എമാരെ മർദ്ദിക്കുകയാണെന്നും സമാന്തര സഭയുമായി മുന്നോട്ട് പോകുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Key Highlights
- Conflict Continues: Kerala Assembly witnessed heated exchanges for the second day over the Sabarimala Gold Scam protest.
- The “Koprayam” Row: Opposition objected to CM’s remark calling their protest “monkey business” (Koprayam).
- Ministerial Attack: M.B. Rajesh mocked the MLA who jumped on the dais, suggesting he should have tried High Jump instead.
- Warning: Minister V. Sivankutty warned the Opposition that they might have to hide their faces if more truths are revealed.
- Walkout: UDF boycotted the session, accusing the government and Speaker of being biased.




















































