എറണാകുളം | 19, ഫെബ്രുവരി | 2026
വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനും നോട്ടീസ് അയച്ചു.
മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ കഥ പറയുന്ന സിനിമയ്ക്ക് ‘കേരള സ്റ്റോറി’ എന്ന് പേര് നൽകിയത് കേരളത്തെ മനഃപൂർവം അവഹേളിക്കാനാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കമെന്നും, ടീസറിലെ “ഇനി സഹിക്കില്ല, പോരാടും” എന്ന പ്രയോഗം ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും ഇടയാക്കുമെന്നും ഹർജിക്കാരൻ വാദിക്കുന്നു. ബിഎൻഎസ് (BNS) സെക്ഷൻ 196, 197 പ്രകാരം ഇത് കുറ്റകരമാണെന്നും ഹർജിയിൽ പറയുന്നു.
സിനിമയുടെ ഒന്നാം ഭാഗത്തിലും ഇത്തരത്തിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായി നിർമ്മാതാക്കൾ തന്നെ പിന്നീട് കോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്നും ശ്രീദേവ് നമ്പൂതിരി ചൂണ്ടിക്കാട്ടി. ക്രമസമാധാന പ്രശ്നങ്ങൾക്ക് സിനിമ കാരണമാകുമെന്ന് ഭയപ്പെടുന്നതായും സെൻസർ ബോർഡിന്റെ പുനഃപരിശോധന പൂർത്തിയാകുന്നത് വരെ പ്രദർശനം തടയണമെന്നുമാണ് ആവശ്യം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സിനിമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയിൽ ട്രെയിലറിലെ ബീഫ് കഴിക്കുന്ന രംഗത്തിനെതിരെ വ്യാപകമായ ട്രോളുകളും ഉയരുന്നുണ്ട്. ഫെബ്രുവരി 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്നത്.
Content Highlights: A petition has been filed in the Kerala High Court seeking to cancel the censor certificate of ‘The Kerala Story 2’. The petitioner, Sreedev Namboothiri, alleges the film defames Kerala and promotes hatred.




















































