Kochi | December 12-2025
ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പരസ്യമായി നിരാശ പ്രകടിപ്പിച്ചു. ഇത് എന്ത് വിധിയാണെന്ന് ചോദിച്ച ഭാഗ്യലക്ഷ്മി, “ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപയാണ് വിലയെന്നും” പരിഹസിച്ചു. കേസിലെ മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ, ഈ പ്രതികളെയും വിട്ടയക്കുകയായിരുന്നില്ലേ നല്ലതെന്നും അവർ ചോദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20 വർഷം കഠിന തടവാണ് വിധിച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ചാണ് 20 വർഷത്തെ കഠിനതടവെന്ന ശിക്ഷയിലേക്ക് എത്തിയതെന്ന് വിധിന്യായത്തിൽ പറയുന്നു.
ശിക്ഷാവിധി വിശദാംശങ്ങൾ
കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ഇവരാണ്: ഒന്നാം പ്രതി എൻ.എസ്. സുനിൽ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ്. ഇവർക്കെല്ലാം 20 വർഷം കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
പ്രതികൾ ഓരോരുത്തരും 50,000 രൂപ വീതം പിഴയൊടുക്കണമെന്നും, അതിൽ നിന്ന് ആകെ 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഐടി ആക്ട് പ്രകാരം പൾസർ സുനിക്ക് അഞ്ച് വർഷം തടവ് കൂടി വിധിച്ചിട്ടുണ്ടെങ്കിലും, ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി. വിചാരണ കാലയളവിൽ പ്രതികൾ ജയിലിൽ കിടന്ന സമയം ശിക്ഷാ കാലാവധിയിൽ നിന്ന് കുറയ്ക്കും.
മറ്റ് കോടതി നിർദ്ദേശങ്ങൾ
കേസിലെ പ്രധാന തെളിവായ പെൻഡ്രൈവ് ഒരു കാരണവശാലും പുറത്തുവരാത്ത രീതിയിൽ കൈകാര്യം ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് സൂക്ഷിച്ചുവെയ്ക്കണമെന്നും കോടതി നിർദേശിച്ചു. തൊണ്ടിമുതലായ അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു. കൂട്ടബലാത്സംഗം നടന്ന ദിവസം പ്രതികൾ വീഡിയോ ചിത്രീകരിച്ചപ്പോൾ മോതിരം കാണത്തക്ക വിധത്തിലായിരുന്നു ദൃശ്യങ്ങൾ പകർത്തിയിരുന്നത്.




















































