പത്തനംതിട്ട | ജനുവരി 2, 2026
പത്തനംതിട്ട: പത്തനംതിട്ടയിൽ പുതുവത്സരാഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പോലീസ് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. സംഭവത്തിൽ ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വിഷയത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു.
തകർത്തത് ഉപജീവനമാർഗ്ഗം
ഡിജെ അഭിറാം സുന്ദറിനാണ് പോലീസിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പത്തനംതിട്ടയിലെ ആഘോഷങ്ങൾക്കിടെ മ്യൂസിക് കൺസോളിന് സമീപം ഇരുന്ന ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി താഴെയിടുകയായിരുന്നു. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പാണ് തകർന്നതെന്ന് അഭിറാം പറഞ്ഞു. ഏറെ കഷ്ടപ്പെട്ട് വാങ്ങിയ ലാപ്ടോപ്പും അതിലുണ്ടായിരുന്ന വിലപ്പെട്ട ഫയലുകളും നഷ്ടപ്പെട്ടത് തന്നെപ്പോലൊരു കലാകാരന് താങ്ങാനാവില്ലെന്നും തകർന്നുപോയ ലാപ്ടോപ്പിന്റെ ദൃശ്യങ്ങൾ സഹിതം അഭിറാം ഫേസ്ബുക്കിൽ കുറിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും പോലീസിനെതിരെ വലിയ ജനരോഷം ഉയരുകയും ചെയ്തിരുന്നു.
വീഴ്ച പരിശോധിക്കുമെന്ന് ഡിജിപി
സംസ്ഥാനത്തുടനീളം ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നതായും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ പത്തനംതിട്ടയിലെ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരനോടും കലാകാരന്മാരോടും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം ‘സിംഗം’ മോഡൽ പെരുമാറ്റങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്. അഭിറാമിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
Content Highlight Kerala CM Pinarayi Vijayan directed ADGP (L&O) to take action in the incident where a police officer allegedly smashed the laptop of DJ Abhiram Sundar during New Year celebrations in Pathanamthitta. Following the CM’s intervention, DGP Ravada Chandrasekhar announced an inquiry into the matter. Abhiram had shared the visuals of the broken laptop, which costs around ₹1 lakh, sparking massive public outrage.




















































