ആലപ്പുഴ | 24, ജനുവരി | 2026
ആലപ്പുഴ: വാഹന ഉടമകളെ ലക്ഷ്യമിട്ട് പരിവാഹൻ ആപ്പിന്റെ പേരിൽ നടത്തുന്ന സൈബർ തട്ടിപ്പുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു. രണ്ടു ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം ഏഴു കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്നും പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാട്‌സാപ്പിൽ ലഭിക്കുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർക്കാണ് ലക്ഷങ്ങൾ നഷ്ടമാകുന്നത്.
വാഹനത്തിന്റെ നമ്പർ, നിയമലംഘനം നടന്ന തീയതി, ചലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയാണ് തട്ടിപ്പുകാർ വാട്‌സാപ്പ് സന്ദേശങ്ങൾ അയക്കുന്നത്. നിയമലംഘനത്തിന്റെ തെളിവുകൾ കാണാനെന്ന വ്യാജേന സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിർദ്ദേശിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വാഹന ഉടമയുടെ ഫോണിൽ ഒരു ആപ്ലിക്കേഷൻ രഹസ്യമായി ഡൗൺലോഡ് ആകുകയും ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ചെയ്യും. പിന്നീട് ബാങ്ക് നൽകുന്ന ഒടിപി (OTP) പോലും ആവശ്യമില്ലാതെ അക്കൗണ്ടിൽ നിന്ന് പണം ചോർത്താൻ ഇവർക്ക് സാധിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
യഥാർത്ഥത്തിൽ വാഹനം നിയമലംഘനം നടത്തിയാൽ ഔദ്യോഗികമായ സാധാരണ എസ്എംഎസ് (SMS) മാത്രമാണ് മൊബൈലിൽ വരിക. ഇത്തരം വാട്‌സാപ്പ് സന്ദേശങ്ങളിൽ സംശയം തോന്നിയാൽ ഉടൻ പോലീസുമായോ മോട്ടോർ വാഹന വകുപ്പുമായോ ബന്ധപ്പെടണം. തട്ടിപ്പിന് ഇരയാകാതിരിക്കാൻ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഫോണിലെ സെറ്റിങ്‌സുകളിൽ അജ്ഞാത ആപ്പുകൾ (Unknown Apps) ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Content Highlights
Cyber fraudsters target vehicle owners using fake Parivahan app alerts.
Seven cases reported in Alappuzha within two days; victims lost money through malicious links.
Scammers send WhatsApp messages with fake challan numbers and fine details.
Clicking the link installs malware, giving hackers full control over the phone and bank accounts.
Kerala Police and MVD urge the public to verify alerts via official portals only.




















































