തിരുവനന്തപുരം | 14, ഫെബ്രുവരി | 2026
വിവാദമായ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി അതിവേഗ യാത്രാ സൗകര്യമൊരുക്കുന്ന റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റവുമായി (RRTS) മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പദ്ധതിയുടെ ഡിപിആർ (Detailed Project Report) തയ്യാറാക്കുന്നതിനുള്ള അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരകാര്യ മന്ത്രിക്ക് കത്തയച്ചു. സിൽവർ ലൈനിന് പകരമായി ആർആർടിഎസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു എന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഏകദേശം 1.92 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. പദ്ധതി തുകയുടെ 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നും ബാക്കി 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയായി കണ്ടെത്താനുമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാൻ സംസ്ഥാനത്തിന് സാധിക്കൂ.
സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയർന്ന പരിസ്ഥിതി-സാമൂഹിക ആശങ്കകൾ പരിഗണിച്ചാണ് കൂടുതൽ ആധുനികവും പ്രായോഗികവുമായ റാപ്പിഡ് റെയിൽ പദ്ധതിയിലേക്ക് സർക്കാർ ശ്രദ്ധ തിരിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ അലൈൻമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തി ഡിപിആർ തയ്യാറാക്കാനാണ് നീക്കം.
Content Highlights: Kerala government proposes Rapid Rail Transit System (RRTS) instead of SilverLine. CM Pinarayi Vijayan writes to the Union Minister seeking permission for DPR.




















































