തിരുവനന്തപുരം | 28, ഡിസംബർ | 2025
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാവുകയാണ്. അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കങ്ങൾ, കൂറുമാറ്റം, പിണക്കം, കയ്യബദ്ധങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഈ തെരഞ്ഞെടുപ്പും സാക്ഷിയായിരുന്നു.
യുഡിഎഫിന് വൻ മുന്നേറ്റം
സംസ്ഥാനത്തെ ആകെ 941 ഗ്രാമപഞ്ചായത്തുകളിൽ 532 എണ്ണം യുഡിഎഫിനൊപ്പം ചേർന്നപ്പോൾ 358 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫിന് സ്വന്തമാക്കാൻ കഴിഞ്ഞത്. എൻഡിഎ 30 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണനിയന്ത്രണം സ്വന്തമാക്കി. സ്വതന്ത്രരും മറ്റ് കക്ഷികളും ചേർന്ന് എട്ടിടത്താണ് അധികാരത്തിലെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 513 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫും 376 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫുമായിരുന്നു അധികാരത്തിലെത്തിയിരുന്നത്. എന്നാൽ ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുകയായിരുന്നു.
എൽഡിഎഫിന് തിരിച്ചടി
ഭരണവിരുദ്ധ വികാരവും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് എൽഡിഎഫിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വിലയിരുത്തലുകൾ സിപിഐഎം തള്ളിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരമില്ലെങ്കിലും പ്രാദേശികമായി തിരിച്ചടിയായെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
ബിജെപിക്ക് ചരിത്ര നേട്ടം
ഇത്തവണ ബിജെപിക്ക് കൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 23 ഗ്രാമപഞ്ചായത്തുകളിലായിരുന്നു എൻഡിഎക്ക് അധികാരത്തിൽ എത്താനായത്. എന്നാൽ ഇത്തവണയാകുമ്പോഴേക്കും അത് 30ലേക്ക് എത്തി.
ഗ്രാമപഞ്ചായത്തിന് പുറമെ ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപ്പറേഷനിലും അധികാരത്തിലെത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം കോൺഗ്രസ് പിന്തുണയോടെയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്ന് പോലും ബിജെപിക്ക് സ്വന്തമാക്കാനായിരുന്നില്ല.
മറ്റത്തൂരിൽ നാടകീയ അട്ടിമറി
കേരളത്തിൽ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 938 എണ്ണത്തിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. തർക്കങ്ങൾ കാരണം എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
തൃശ്ശൂർ മറ്റത്തൂരിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും നാടകീയമായ അട്ടിമറി നടന്നത്. കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
ഇതിന് പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെയാണ് എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ചേർന്ന് പിന്തുണച്ചത്.
യുഡിഎഫിന് എട്ട് അംഗങ്ങളും എൽഡിഎഫിന് 10ഉം ബിജെപിക്ക് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തിൽ നിന്നും വിജയിച്ച എട്ട് കോൺഗ്രസ് വാർഡ് അംഗങ്ങൾ പാർട്ടിയിൽ നിന്നും രാജിവെച്ചത്.
Content Highlights: Kerala Local Body Election 2025 results finalized, UDF wins 532 grama panchayats, LDF gets 358 panchayats, NDA secures 30 panchayats, BJP makes history in Thiruvananthapuram Corporation, dramatic coup in Thrissur Mattathur panchayat, anti-incumbency factor hits LDF, gold heist allegations impact, Congress rebels expelled




















































