പെരുന്ന | 26, ജനുവരി | 2026
പെരുന്ന: എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കം ഒരു അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യശ്രമങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് പിന്മാറ്റമെന്നും, എൻഎസ്എസിന്റെ ‘സമദൂര നിലപാടിന്’ ഈ നീക്കം വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യചർച്ചകൾക്കായി എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിനോട് എൻഎസ്എസിന് വിയോജിപ്പുണ്ട്. ഇക്കാര്യം എസ്എൻഡിപി യോഗത്തെ നേരിട്ട് അറിയിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തകരായ വ്യക്തികളുമായി ചർച്ച നടത്താൻ എൻഎസ്എസ് തയ്യാറല്ല. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നെങ്കിലും താൻ അത് നൽകിയില്ലെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി. രൂപരേഖ പോലും തയ്യാറാക്കാത്ത ഒരു ഐക്യനീക്കത്തിൽ കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ല.
വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് താൻ മുൻപ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പിന്മാറുകയായിരുന്നു. എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഐക്യനീക്കം ഉപേക്ഷിക്കുന്ന കാര്യത്തിൽ ഒരുവിധത്തിലുള്ള ഭിന്നാഭിപ്രായങ്ങളും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇതോടെ കഴിഞ്ഞ കുറച്ചു നാളുകളായി കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സമുദായ ഐക്യശ്രമങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
Content Highlights
- NSS General Secretary G. Sukumaran Nair calls the NSS-SNDP alliance a “closed chapter.”
- Claims political motives behind the alliance move led to the NSS’s withdrawal.
- Strongly opposes Tushar Vellappally’s role as a mediator due to his active political (NDA) affiliation.
- Reiterates that the alliance contradicted NSS’s core policy of ‘Equidistance’ (Samadooram).
- Asserts that the NSS Director Board was unanimous in the decision to drop the alliance talks.




















































