പത്തനംതിട്ട | 13, ജനുവരി | 2026
മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടപടികൾ ഊർജിതമാക്കി. അതിജീവിത നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ഇരുപതിലധികം ചോദ്യങ്ങളാണ് എസ്.ഐ.ടി തയ്യാറാക്കിയിരിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക. ഇതിനായി ഡിഐജി ജി. പൂങ്കുഴലി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് എസ്.ഐ.ടി നൽകുന്ന സൂചന. പലതവണ ആവശ്യപ്പെട്ടിട്ടും തന്റെ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പാസ്‌വേഡുകൾ കൈമാറാൻ അദ്ദേഹം തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുകയുള്ളൂ. തിരുവല്ലയിലും പാലക്കാട്ടും എം.എൽ.എയെ നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം.
ജനുവരി 15 വരെയാണ് കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 16-ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതേസമയം, രാഹുലിന്റെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്ത രീതിയിലും അറസ്റ്റ് മെമ്മോ തയ്യാറാക്കിയതിലും അപാകതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ അപമാനിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നുമാണ് രാഹുലിന്റെ വാദം. ഹോട്ടൽ മുറി ബുക്ക് ചെയ്തത് താനല്ലെന്നും തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതി.
Content Highlights:
Special Investigation Team (SIT) prepares over 20 questions for Rahul Mamkootathil MLA in 3rd rape case; MLA reportedly non-cooperative regarding device passwords; Evidence gathering in Thiruvalla and Palakkad soon.




















































