എറണാകുളം | 21 ഡിസംബർ, 2025
അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഇനി ഓർമ. ഇന്ന് രാവിലെ 10 മണിക്ക് ഉദയംപേരൂർ കണ്ടനാട്ട് വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്.
സിനിമാ ലോകം വിട ചൊല്ലി
നടി പാർവതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ, സംവിധായകൻ ഫാസിൽ, രാജസേനൻ തുടങ്ങിയവർ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം അർപ്പിച്ചു.
വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് പാർവതി പറഞ്ഞു. സിനിമയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസൻ നൽകിയ സംഭാവന ഒരിക്കലും നമുക്ക് മറക്കാൻ പറ്റാത്തതാണ്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും പാർവതി മാധ്യമങ്ങളോട് പറഞ്ഞു.
മലയാള സിനിമയ്ക്ക് ശ്രീനിവാസൻ ഒരുപാട് സംഭാവനകൾ നൽകിയെന്നും അതിന് അനുസരിച്ച് തിരിച്ച് നൽകാൻ നമുക്ക് സാധിച്ചില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
അന്ത്യം ആശുപത്രിയിൽ
ഇന്നലെ (ശനിയാഴ്ച) രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതുല്യ സിനിമാ ജീവിതം
1956 ഏപ്രിൽ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്‌കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.
മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു.
48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്.
തിരക്കഥാകൃത്തും സംവിധായകനും
1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങൾ സ്വന്തമായി.
1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകന്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രം.
ശ്രീനിവാസൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചു. സ്ത്രീപക്ഷ സിനിമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപകമായ സാമൂഹ്യ വിമർശന സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നു.
മലയാള സിനിമയുടെ ബഷീർ
മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീർ എന്തായിരുന്നോ അതായിരുന്നു മലയാള സിനിമയ്ക്ക് ശ്രീനിവാസൻ. അതുല്യ പ്രതിഭയ്ക്ക് വിട.
Highlights
Sreenivasan’s mortal remains cremated at Kandanad, Udayamperoor
Film fraternity pays last respects
Parvathy, Prithviraj, Vineeth, Jagadish, Fazil attend funeral
Passed away at Thrippunithura Taluk Hospital
48-year cinema career with over 200 films
Pioneered satirical comedy in Malayalam cinema
Directed classics like Vadakkunokkiyantram and Chinthavishtayaya Shyamala
Rajinikanth was classmate at Film Institute
Born April 26, 1956 in Kannur




















































