തിരുവനന്തപുരം | 17, ജനുവരി | 2026.
തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം നാവായിക്കുളം യദുക്കാട് ഭാഗത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൃശൂർ കൊടകര സഹൃദയ എൻജിനീയറിങ് കോളേജിലെ എം.ബി.എ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ ക്രിസ്റ്റോ പോൾ എന്ന വിദ്യാർത്ഥിയുടെയും നോയൽ വിൽസൺ എന്ന അസിസ്റ്റന്റ് പ്രൊഫസറുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
തൃശൂരിൽ നിന്നും വിഴിഞ്ഞം തുറമുഖം സന്ദർശിക്കാനായി പോയ 47 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. ദേശീയപാതയിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡ് വഴി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലെ മതിലിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. ബസിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞതും അപകടത്തിന് ആക്കം കൂട്ടി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ പലരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിയുടെ ശരീരത്തിൽ ബസിന്റെ കമ്പി തുളച്ചുകയറിയ നിലയിലായിരുന്നു. ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്.
Content Highlights
Tourist bus carrying students from Sahrdaya Engineering College, Kodakara, overturned in Kallambalam.
17 students injured; five in serious condition, including a student and a professor.
The accident occurred at 3.30 AM near Navayikkulam while the group was en route to Vizhinjam Port.
Preliminary probe suggests driver fatigue and loose soil on the service road as causes of the accident.
Local residents and Fire Force carried out the rescue by cutting open the bus.




















































