വാഷിംഗ്ടൺ | 06, ജനുവരി | 2026
വെറും ഒരു മണിക്കൂറിനിടെ ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങൾക്കെതിരെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വെനസ്വേലയിലേക്ക് കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിൽ എത്തിച്ച സംഭവത്തിന് പിന്നാലെയാണ് ട്രംപ് പുതിയ വെല്ലുവിളികളുമായി രംഗത്തെത്തിയത്.
ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര-ഊർജ താൽപര്യങ്ങൾക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മേൽ അതിവേഗത്തിൽ അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളിലുള്ള അതൃപ്തി തന്നെയാണ് വീണ്ടും നികുതി ഭീഷണിക്ക് പിന്നിൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വളരെ നല്ല മനുഷ്യൻ’ എന്ന് പ്രശംസിച്ചെങ്കിലും, വ്യാപാര കാര്യങ്ങളിൽ ഇന്ത്യയുടെ നിലപാടുകളിൽ താൻ സന്തോഷവാനല്ലെന്ന് ട്രംപ് വ്യക്തമാക്കി. “മോദി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഞാൻ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു,” ഭീഷണി സ്വരത്തിൽ ട്രംപ് പറഞ്ഞു.
ഇന്ത്യയുമായി അമേരിക്കയ്ക്ക് വലിയ വ്യാപാര ബന്ധമുണ്ടെന്നും, ഇന്ത്യയുടെ മേൽ അതിവേഗം താരിഫ് വർദ്ധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. “അവർ വ്യാപാരം ചെയ്യുന്നുണ്ട്, നമുക്ക് അവരുടെ മേൽ വളരെ വേഗത്തിൽ താരിഫ് ഉയർത്താൻ കഴിയും,” ട്രംപ് പറഞ്ഞു.
ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിനെക്കുറിച്ചാണ് ട്രംപ് പരാമർശിച്ചത്. 2025 ഓഗസ്റ്റിൽ ഇതേ കാര്യം പറഞ്ഞാണ് ഇന്ത്യയുടെ മേലുള്ള തീരുവ 50% ഇരട്ടിയായി അമേരിക്ക മാറ്റിയത്. മോസ്കോയുമായുള്ള ന്യൂഡൽഹിയുടെ ബന്ധത്തെ നിശിതമായി വിമർശിക്കുകയും റഷ്യയുടെ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ റഷ്യയെ ശക്തിപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്ത ട്രംപ് ഇതിനകം ഇരട്ടിയാക്കിയ നികുതിയാണ് ഇനിയും കൂട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
ട്രംപിന്റെ സമ്മർദ്ദം ശക്തമായതോടെ, റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും വാങ്ങുന്ന എണ്ണയുടെ വിവരങ്ങൾ കൃത്യമായി സമർപ്പിക്കാൻ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി രണ്ട് മുതൽ റഷ്യൻ, യുഎസ് എണ്ണ വാങ്ങലുകളുടെ ആഴ്ച തിരിച്ചുള്ള കണക്കുകൾ സമർപ്പിക്കാനാണ് നിർദേശം.
മറ്റ് അഞ്ച് രാജ്യങ്ങൾക്കും ഭീഷണി
ഇന്ത്യയ്ക്ക് പുറമേ ക്യൂബ, മെക്സിക്കോ, കൊളംബിയ, ഇറാൻ, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങൾക്ക് നേർക്കാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലാൻഡിനെ യുഎസിന് വേണമെന്ന ആവശ്യമാണ് ഡൊണാൾഡ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്.
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ യുഎസ് നിരീക്ഷിക്കുകയാണെന്ന് പറഞ്ഞ ട്രംപ് പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലാനാണ് ഇറാനിയൻ ഭരണകൂടത്തിന്റെ തീരുമാനമെങ്കിൽ അമേരിക്കയിൽ നിന്ന് കടുത്ത ശിക്ഷ തന്നെ ഇറാൻ നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കി.
വെനസ്വേലയ്ക്ക് നേരേ ഉയർത്തിയ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ട്രംപ് ക്യൂബയ്ക്ക് നേരെയും ഉയർത്തിയത്. മെക്സിക്കോയോടും കൊളംബിയയോടും മയക്കുമരുന്ന് വിഷയം ഉന്നയിച്ചാണ് ഭീഷണി. മയക്കുമരുന്ന് മാഫിയയെ മെക്സിക്കൻ സർക്കാർ തുരത്തിയില്ലെങ്കിൽ അമേരിക്കൻ സേനയെ അങ്ങോട്ട് അയക്കാമെന്നതാണ് ട്രംപിന്റെ നിലപാട്.
Content Highlights
Trump threatens six countries including India with tariffs
Says PM Modi is good person but keeping him happy is important
Warns of rapid tariff increase on Indian products
Focus on India’s Russian oil imports continues
Already doubled tariffs to 50% in August 2025
India asked to submit weekly oil purchase data
Trump threatens Cuba, Mexico, Colombia, Iran, Greenland
Venezuela invasion precedes new threats
Maduro and wife captured, brought to New York
Drug trafficking allegations against multiple nations




















































