തൃശ്ശൂർ | 02, ജനുവരി | 2026
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ എൽഡിഎഫ് കോഴ വാഗ്ദാനം ചെയ്തെന്ന ശബ്ദസംഭാഷണം പുറത്തുവന്നതോടെ ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ ഒളിവിൽ. വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങിയതോടെയാണ് ജാഫർ ഒളിവിൽ പോയത്. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം. വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ജാഫർ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നും രാജിവെച്ചശേഷമാണ് പോയതെന്നും കുടുംബം പ്രതികരിച്ചു. ജാഫർ പണം വാങ്ങിയെന്നതിൽ തർക്കമില്ലെന്നും സിപിഐഎമ്മിന്റെ ആസൂത്രിത നീക്കമാണിതെന്നും അനിൽ അക്കര ആരോപിച്ചു.
കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ ചേർന്നുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്താണിത്. സിപിഐഎമ്മിന് സ്വാധീനമുള്ള മണ്ഡലമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കമെന്നും അനിൽ അക്കര പറഞ്ഞു.
“ജാഫർ പണം വാങ്ങിയെന്നതിൽ തർക്കമില്ല. കവർ കൈയ്യിലുണ്ടായിരുന്നു. കൈയ്യിൽ ഒരു കേക്കും ഉണ്ടായിരുന്നു. കേക്ക് വടക്കാഞ്ചേരി സിഐക്ക് കൈമാറിയാണ് അയാൾ പോയത്. സാക്ഷികളുടെ വിവരങ്ങൾ കയ്യിലുണ്ട്. എന്റെ പരാതികളൊന്നും വെള്ളത്തിൽ ആണിയടിച്ചതുപോലെ പോയിട്ടില്ല,” അനിൽ അക്കര പറഞ്ഞു.
“ചെറുപ്പക്കാരനായ രാഷ്ട്രീയ നേതാവിനെ വിശ്വസിച്ചാണ് ജനം വോട്ട് ചെയ്തത്. കുറ്റബോധം കൊണ്ടാവാം അദ്ദേഹം രാജിവെച്ചത്. ഒന്ന് കണ്ണടച്ചാൽ ആർക്കും അമേരിക്കയിൽ സെറ്റിൽഡ് ആയി ജീവിക്കാം. അതല്ലല്ലോ ചെയ്യേണ്ടത്. മാതൃകയാകേണ്ടയാളല്ലേ,” അനിൽ അക്കര കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്ന് വിജയിച്ച ഇ യു ജാഫർ, കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റായ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മിൽ സംഭാഷണമുണ്ടായത്.
രണ്ട് ഓപ്ഷനാണ് സിപിഐഎം നൽകുന്നത്. “ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് നൽകാം.” ഇതായിരുന്നു സിപിഐഎം നൽകിയ ഓഫർ. ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവർത്തകൻ പാർട്ടിയെ അറിയിച്ചുവെന്നാണ് സൂചന.
വിജിലൻസ് അന്വേഷണം ഗൗരവത്തിലാണ്. ജാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Content Highlights
– Jaffer goes into hiding after vigilance probe begins
– Family says they don’t know his whereabouts
– Anil Akkara alleges CPM’s planned move ahead of Assembly elections
– Witnesses confirm money transaction occurred
– Rs 50 lakh offered for vote defection in Vadakkanchery
– Audio recording reveals details of bribery attempt
– Vigilance DYSP Jim Paul leads investigation
– Jaffer resigned from block panchayat membership




















































