തിരുവനന്തപുരം | 27, ജനുവരി | 2026
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വന്നത് കേരളത്തിലെ കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സതീശൻ തുറന്നടിച്ചു. നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കിടെയായിരുന്നു സതീശന്റെ വ്യക്തിപരമായ കടന്നാക്രമണം.
നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം കാണിച്ച ഒരാളാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്ന് സതീശൻ പരിഹസിച്ചു. “നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് നിയമസഭയിൽ പ്രസംഗിച്ച ആളാണ് ശിവൻകുട്ടി. വിവരമില്ലാത്തവർ മന്ത്രിമാരായാൽ ഇങ്ങനെയൊക്കെ സംഭവിക്കും,” സതീശൻ കുറ്റപ്പെടുത്തി.
മന്ത്രിയുടെ യോഗ്യതയെ ചോദ്യം ചെയ്ത സതീശൻ, എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ല എന്ന് പറയാമായിരുന്നുവെന്നും എന്നാൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ അദ്ദേഹം ഒട്ടും അർഹനല്ലെന്നും ആരോപിച്ചു. വാർത്തകളിൽ നിറയാൻ വേണ്ടി എന്ത് വിഡ്ഢിത്തവും വിളിച്ചുപറയുന്ന രീതിയാണ് മന്ത്രിമാരുടേത്. ഇത്തരം നേതാക്കൾ ഭരണത്തിലിരിക്കുമ്പോൾ വളർന്നുവരുന്ന തലമുറയെ ഓർത്ത് സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരു മന്ത്രിയെ ഇത്രയും തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിക്കെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
Content Highlights
- Opposition Leader V.D. Satheesan launches a scathing personal attack on Education Minister V. Sivankutty.
- Satheesan calls Sivankutty’s tenure a “misfortune for school children” and terms the cabinet “ignorant.”
- Refers to the infamous 2015 Assembly ruckus, mocking the Minister’s past actions.
- Criticizes the Minister’s old speech regarding Sonia Gandhi, questioning his political intelligence.
- The remarks have sparked intense debate in Kerala politics regarding the decorum of political discourse.




















































