
കോട്ടയം: നഗര മധ്യത്തിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ആദർശ് (23) ആണ് മരിച്ചത്.
കോട്ടയം മാണിക്കുന്നത്ത് മുൻ നഗരസഭ കൗൺസിലർ വി.കെ അനിൽകുമാറിൻ്റെ വീടിനു മുമ്പിൽ വച്ചാണ് യുവാവിന് കുത്തേറ്റത്.
ഇന്ന് പുലർച്ചെ നാലരയോടെ അനിൽകുമാറിന്റെ വീടിനു മുന്നിലായിരുന്നു സംഭവം. വാക്ക് തർക്കത്തെ തുടർന്ന അനിൽകുമാറിൻ്റെ മകൻ യുവാവിനെ ആക്രമിക്കുകയായിരുന്നു വെന്നാണ് പ്രാഥമിക വിവരം. കുത്തേറ്റു കിടന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്ത് അനിൽ കുമാറും ഉണ്ടായിരുന്നു.
പണസംബന്ധമായ മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചതെന്നാണ് ഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന് അഭിജിത്തിനെയും അനിൽ കുമാറിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിൽ അനിൽകുമാറിനു പങ്കുണ്ടോയെന്ന് പോലീസ് ചോദ്യം ചെയ്തു വരുന്നു.
അഭിജിത്ത് നിരവധി കഞ്ചാവ്, അടി പിടി, പീഡനക്കേസുകളിൽ പ്രതിയാണ്. ഇയാൾക്ക് എം.ഡി.എം.എ അടക്കം ലഹരി വിൽപ്പനയുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട ആദർശുമായി പ്രതിയായ അഭിജിത്തിന് ലഹരി ഇടപാടും വാഹനം പണയത്തിന് എടുത്തതുമായി ബന്ധപ്പെട്ട തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
കൊല്ലപ്പെട്ട യുവാവിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




















































