ദുബായ് | 31, ഡിസംബർ | 2025
വിശാലമായ മരുഭൂമികൾ ഉണ്ടായിട്ടും യുഎഇയും സൗദി അറേബ്യയും വിദേശരാജ്യങ്ങളിൽ നിന്ന് മണൽ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണ്. ഓസ്ട്രേലിയ, ബെൽജിയം, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ഈ ഗൾഫ് രാജ്യങ്ങൾ മണൽ വാങ്ങുന്നത്.
സൗദിയുടെ വിഷൻ 2030 പദ്ധതിയുടെയും യുഎഇയിലെ ആകാശഗോപുര നിർമാണത്തിന്റെയും ഭാഗമായി ഉയർന്ന നിലവാരമുള്ള നിർമാണ സാമഗ്രികളുടെ ആവശ്യം വർധിച്ചിരിക്കുകയാണ്. എന്നാൽ മരുഭൂമിയിലെ മണൽ നിർമാണ പ്രവൃത്തികൾക്ക് അത്ര അനുയോജ്യമല്ല എന്നതാണ് വാസ്തവം.
ആയിരക്കണക്കിന് വർഷങ്ങളായി കാറ്റിന്റെ തേയ്മാനം മൂലം മരുഭൂമിയിലെ മണൽത്തരികൾ അത്യധികം മിനുസമാർന്നതാണ്. നിർമാണത്തിന് ആവശ്യമായ കോൺക്രീറ്റ് ശക്തമാക്കാൻ പരുക്കനായ മണൽത്തരികൾ അനിവാര്യമാണ്. സിമന്റും വെള്ളവുമായി കൂടിച്ചേരുമ്പോൾ ദൃഢമായ മിശ്രിതം രൂപപ്പെടാൻ പരുക്കൻ ഉപരിതലമുള്ള മണൽ ആവശ്യമാണ്. മരുഭൂമിയിലെ മിനുസമാർന്ന മണൽത്തരികൾക്ക് ഇത് സാധ്യമല്ല.
ഉയർന്ന നിലവാരമുള്ള നിർമാണ മണലിന്റെ പ്രധാന കയറ്റുമതിക്കാരായി ഓസ്ട്രേലിയ മാറിയിരിക്കുകയാണ്. 2023-ൽ ഓസ്ട്രേലിയ 27.3 കോടി ഡോളർ മൂല്യമുള്ള മണൽ കയറ്റുമതി ചെയ്തു. ലോകത്തെ 183 രാജ്യങ്ങളിൽ മണൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇതോടെ ഓസ്ട്രേലിയ മാറി.
സൗദി അറേബ്യ 2023-ൽ ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 1.4 ലക്ഷം ഡോളർ മൂല്യമുള്ള പ്രകൃതിദത്ത മണൽ ഇറക്കുമതി ചെയ്തു. യുഎഇയും ഖത്തറും ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും ഓസ്ട്രേലിയയിൽ നിന്ന് മണൽ വാങ്ങുന്നുണ്ട്.
ദുബായും അബുദാബിയും പോലുള്ള നഗരങ്ങളുടെ അതിവേഗ വളർച്ചയ്ക്കും ആധുനിക എഞ്ചിനീയറിംഗ് ആവശ്യങ്ങൾക്കുമായി വിദേശരാജ്യങ്ങളിൽ നിന്ന് ആവശ്യമായ നിലവാരമുള്ള മണൽ എത്തിക്കേണ്ടി വരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
Content Highlights : UAE and Saudi Arabia import sand despite vast deserts
Desert sand unsuitable for construction due to smooth grains
Australia exports $273 million worth of sand in 2023
Rough-textured sand essential for strong concrete mixture
Gulf countries depend on foreign sand for skyscraper construction




















































