പാലക്കാട് | ജനുവരി 6, 2026
പാലക്കാട്: സിപിഐഎം നേതാവ് എസ്. അജയകുമാറിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. അജയകുമാറിന് മാനസിക വിഭ്രാന്തിയാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കാനും തിരുത്താനും സിപിഐഎം ജില്ലാ നേതൃത്വം തയ്യാറാകണമെന്നും സുമലത ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അധിക്ഷേപിച്ച് സംസാരിച്ച അജയകുമാറിന്റെ നടപടി രാഷ്ട്രീയ നിലവാരമില്ലായ്മയാണെന്നും അവർ കുറ്റപ്പെടുത്തി.
വിവാദത്തിന് ആധാരമായ പ്രസംഗം
ഒറ്റപ്പാലം മണ്ണൂരിലെ പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിലാണ് എസ്. അജയകുമാർ സിപിഐക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നുവെന്നും, ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. “രാജ്യം അറിയുന്ന നേതാവായ ബിനോയ് വിശ്വത്തെ അപമാനിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. 100 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയാണ് സിപിഐ, ആ പാരമ്പര്യം അവകാശപ്പെടാൻ സിപിഐഎമ്മിനാകില്ലല്ലോ,” സുമലത മോഹൻദാസ് തിരിച്ചടിച്ചു.
മുന്നണിയിൽ പുകയുന്ന ഭിന്നത
തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളും വെള്ളാപ്പള്ളി നടേശനെ അമിതമായി ന്യായീകരിക്കുന്നതും പരാജയത്തിന് കാരണമായെന്ന് സിപിഐ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മേൽ സിപിഐഎമ്മിന് നിയന്ത്രണമില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക തലത്തിലും ഇരു പാർട്ടികളും തമ്മിലുള്ള പോര് തെരുവിലേക്ക് നീളുന്നത്.
അജയകുമാറിന്റെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനമാണെന്നും ഈ വിഷയം വരാനിരിക്കുന്ന എൽഡിഎഫ് യോഗത്തിൽ ഗൗരവമായി ഉന്നയിക്കുമെന്നും സുമലത മോഹൻദാസ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിലുള്ള ഈ പരസ്യമായ ഏറ്റുമുട്ടൽ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
Content Highlight CPI Palakkad District Secretary Sumalatha Mohandas slammed CPIM leader S. Ajayakumar, calling his remarks against Binoy Viswam a sign of mental instability. She urged the CPIM leadership to control Ajayakumar and reminded him of CPI’s 100-year legacy. This verbal spat follows a CPI report criticizing the Chief Minister and CPIM’s lack of control over him.




















































