തിരുവനന്തപുരം | 06, ജനുവരി | 2026
ശബരിമല സ്വർണക്കവർച്ചക്കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കവർച്ച സംഘടിത കുറ്റകൃത്യമാണെന്നും ദ്വാരപാലക ശിൽപ പാളികൾക്കൊപ്പം മറ്റ് സ്വർണപ്പാളികളിലെ സ്വർണവും തട്ടിയെടുക്കാൻ പ്രതികൾ വലിയ പദ്ധതി തയ്യാറാക്കിയെന്നും എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ബെംഗളൂരുവിൽ ഗൂഢാലോചന
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരിയിലെ സ്വർണവ്യാപാരിയായ നാഗ ഗോവർദ്ധനും (പത്താം പ്രതി) സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി നൽകിയ വിശദീകരണ റിപ്പോർട്ടിൽ പറയുന്നു.
2025 ഒക്ടോബറിൽ മൂന്ന് പ്രതികളും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി. സ്വർണക്കവർച്ചയിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ കൂടിക്കാഴ്ച. അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
2019ലെ സ്വർണക്കവർച്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച കുറ്റകൃത്യം മറയ്ക്കാനായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. പ്രതികളുടെ ഫോൺ കോളുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് മതിയായ തെളിവുകൾ ലഭിച്ചു. സിഡിആർ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. പിടിക്കപ്പെടാതിരിക്കാൻ ബെംഗളൂരുവിൽവെച്ച് വൻ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു.
സ്വർണം അപഹരിച്ച വിശദാംശങ്ങൾ
സംഘടിത കുറ്റകൃത്യമാണ് നടന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയുടെ പരമ്പരയാണ്. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനയുടെ ഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് വാറന്റി സർട്ടിഫിക്കറ്റ് നൽകാത്തതും മഹസറിൽ ചെമ്പ് പാളികൾ എന്നെഴുതിയതും ഉൾപ്പടെയുള്ളവ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്ഐടി പറയുന്നു.
സ്പോൺസർഷിപ്പിനേക്കാൾ കൂടുതൽ സ്വർണം
ക്ഷേത്രത്തിൽ പണം ചെലവഴിച്ചുവെന്നത് സ്വർണം അപഹരിച്ചുവെന്ന കുറ്റത്തിൽനിന്ന് ഒഴിവാക്കാനുള്ള കാരണമല്ല. പ്രതി നൽകിയ സ്പോൺസർഷിപ്പ് സ്വർണത്തേക്കാൾ കൂടുതൽ സ്വർണം അയാൾക്ക് തിരികെ ലഭിച്ചു. ഈ സ്വർണം ശബരിമല ക്ഷേത്രത്തിന്റെ സ്വത്താണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഗോവർദ്ധൻ സ്വന്തമാക്കിയത്.
പ്രതി സ്പോൺസർ ചെയ്തത് 184 ഗ്രാം സ്വർണമാണ്. ഇതിനെക്കാൾ 474.96 ഗ്രാം സ്വർണം നാഗ ഗോവർദ്ധന് തിരികെ ലഭിച്ചുവെന്നും എസ്ഐടി വ്യക്തമാക്കി. പ്രതി ക്ഷേത്രത്തിൽ നടത്തിയ വഴിപാടുകൾക്കോ ദാനധർമങ്ങൾക്കോ അയാൾ ചെയ്ത കുറ്റകൃത്യങ്ങളിൽനിന്ന് അദ്ദേഹത്തെ മുക്തനാക്കാനാകില്ലെന്നും എസ്ഐടി പറയുന്നു.
കേസിൽ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയതോതിൽ സംഭാവനകൾ നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ജാമ്യഹർജിയിൽ ഗോവർധൻ ഉന്നയിച്ചിരുന്നു. നാഗ ഗോവർദ്ധന്റെയും എ പത്മകുമാറിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും.
Content Highlights
Sabarimala gold theft an organized crime says SIT
Wide conspiracy behind gold heist revealed
Plan to steal gold from other panels also prepared
Three accused met in Bengaluru in October 2025
Meeting held while HC considering suo motu petition
CDR analysis reveals phone call evidence
Accused attempted to destroy evidence
No warranty certificate given to Devaswom Board
Mahazar recorded as copper plates part of conspiracy
Govardhan received 474.96 grams against 184 grams sponsored
SIT opposes bail for accused
Bail petitions to be considered tomorrow




















































