കൊച്ചി | 21, ജനുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. ശബരിമലയിൽ നടന്നത് വെറുമൊരു മോഷണമല്ലെന്നും അയ്യപ്പന്റെ സ്വത്ത് പ്രതികൾ കൂട്ടം ചേർന്ന് കൊള്ളയടിച്ച ‘കൂട്ടക്കവർച്ച’യാണെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയ രേഖകളിൽ നിന്ന് ഇക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെയും കോടതി പരാമർശങ്ങൾ നടത്തി. പത്മകുമാർ വലിയ സ്വാധീനശക്തിയുള്ള വ്യക്തിയാണെന്നും ഇയാൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കെ.പി. ശങ്കർദാസിന്റെ അറസ്റ്റ് മനപ്പൂർവ്വം വൈകിപ്പിച്ചതിനെയും കോടതി വിമർശിച്ചു. ശങ്കർദാസിന്റെ മകൻ ഡിഐജി ആണെന്നത് അറസ്റ്റ് വൈകാൻ കാരണമായോ എന്ന് സംശയമുണ്ട്. ആശുപത്രിയിൽ പ്രവേശിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് അറസ്റ്റിൽ നിന്ന് ഒഴിവാകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഡിസംബർ 5 മുതൽ 19 വരെയുള്ള കാലയളവിൽ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കോടതി ആവർത്തിച്ചു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ നിഷേധിച്ച ഉത്തരവിലാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. പ്രതികളിലൊരാളായ മുരാരി ബാബുവിന് 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകുമെങ്കിലും നിലവിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വിധിച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരും.
Content Highlights: Kerala High Court observation on Sabarimala gold theft case, Court terms it mass robbery of Lord Ayyappa’s assets, Criticism against A Padmakumar and KP Shankardas.




















































