തിരുവനന്തപുരം | 24, ജനുവരി | 2026
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് എത്താതിരുന്നത് രാഷ്ട്രീയ വിവാദമാകുന്നു. ബിജെപിയിലെ ആഭ്യന്തര ഗ്രൂപ്പിസമാണോ ഇതിന് പിന്നിലെന്നും വി.വി. രാജേഷിന് അതിനുള്ള സ്റ്റാറ്റസ് ഇല്ലേ എന്നും ചോദിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്. എന്നാൽ ഇത് അനാവശ്യ വിവാദമാണെന്നും പ്രായോഗികമായ ബുദ്ധിമുട്ടുകൾ കാരണമാണ് വിമാനത്താവളത്തിൽ പോകാതിരുന്നതെന്നും വി.വി. രാജേഷ് വിശദീകരിച്ചു.
സാധാരണ പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കുമൊപ്പം മേയറും പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ മേയറുടെ പേരുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അംഗീകരിച്ചു വന്ന പട്ടികയിൽ വി.വി. രാജേഷിന്റെ പേര് ഒഴിവാക്കപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ സ്വീകരണത്തിന് പോയാൽ സുരക്ഷാ കാരണങ്ങളാൽ പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന ചടങ്ങിൽ കൃത്യസമയത്ത് എത്താൻ കഴിയില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് വിമാനത്താവളത്തിലെ സ്വീകരണത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ബിജെപി നേതൃത്വവും വിശദീകരിക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ ചടങ്ങിൽ മേയറെ തഴഞ്ഞത് ചെറിയ വിഷയമല്ലെന്നാണ് സിപിഐഎം നിലപാട്. ബിജെപി നേരത്തെ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും സ്വന്തം മേയറെ തന്നെ അവർക്ക് വേദിയിൽ നിന്ന് മാറ്റിനിർത്തേണ്ടി വന്നത് രാഷ്ട്രീയ പരാജയമാണെന്ന് ഇടത് സൈബറിടവും ആരോപിക്കുന്നു. എന്നാൽ പുത്തരിക്കണ്ടം മൈതാനിയിൽ രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിക്കൊപ്പം ചിലവഴിച്ചെന്നും അദ്ദേഹം തന്നെ സ്നേഹത്തോടെയാണ് ചേർത്തപിടിച്ചതെന്നും രാജേഷ് മറുപടി നൽകി.
Content Highlights
Absence of Thiruvananthapuram Mayor V.V. Rajesh at the airport to receive PM Modi triggers political row.
Minister V. Sivankutty mocks BJP, questioning if the Mayor lacks the ‘status’ to welcome the PM.
BJP clarifies it was a practical decision due to security and timing constraints for the main event at Putharikandam.
V.V. Rajesh explains he welcomed the PM at the main venue and spent significant time with him.
CPIM continues to target BJP, citing internal groupism as the reason for excluding the Mayor’s name from the official list.




















































