തിരുവനന്തപുരം | 12, ഫെബ്രുവരി | 2026
ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ (കുതിര രൂപം) സ്വർണ്ണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് സ്വർണ്ണം സമർപ്പിച്ചതെന്നും ഭഗവാന് നൽകിയതിന് രസീത് വാങ്ങാൻ നിന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വർണ്ണ സമർപ്പണത്തിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം വീട്ടിൽ നിന്നുള്ള സ്വർണ്ണം ജ്വല്ലറിയിൽ നൽകി 24 കാരറ്റാക്കിയാണ് ഭഗവാന് നൽകിയത്. ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങിയവർ അഷ്ടദിക്പാലക ശിൽപ്പങ്ങളിൽ സ്വർണ്ണം ഒട്ടിക്കുന്നതിൽ പങ്കാളികളായെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവർ സ്വർണ്ണം നൽകാമെന്ന് അറിയിച്ചിരുന്നതായും സുരേഷ് ഗോപി പറഞ്ഞു. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിയത്. താൻ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭക്തർ നൽകിയ സ്വർണ്ണത്തിന് ദേവസ്വം ബോർഡ് കൃത്യമായ കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പ്രാഥമികാന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വിജിലൻസിന് കോടതി നിർദ്ദേശം നൽകി. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ദേവൻ തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായ പ്രമുഖരും ഉൾപ്പെടെ 27 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. ഓരോരുത്തരും എത്രമാത്രം സ്വർണ്ണം നൽകിയെന്ന് ചോദിച്ചറിഞ്ഞ ശേഷം കൊടിമരത്തിൽ ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവുമായി ഇത് ഒത്തുനോക്കാനാണ് വിജിലൻസ് നീക്കം.
Content Highlights
- Union Minister Suresh Gopi confirms he personally gilded the ‘Vajivahanam’ at Sabarimala flagstaff.
- States that he donated gold out of devotion and did not collect official receipts.
- Kerala High Court orders a Vigilance inquiry into the missing records of gold donations at Sabarimala.
- Vigilance to record statements of 27 prominent donors, including actors Mohanlal, Dilip, and Suresh Gopi.
- The probe aims to find discrepancies between the gold received and the gold actually used for the flagstaff.




















































