ന്യൂ ഡൽഹി | 23 മാർച്ച് | 2026
പ്രത്യേക ലേഖകൻ
ന്യൂ ഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഒരുവിഭാഗം മുതിർന്ന നേതാക്കൾ രംഗത്ത്. ഹൈക്കമാൻഡ് പ്രതിനിധികളുടേയും സംസ്ഥാനത്തെ ഉന്നത നേതാക്കളുടേയും ഉറപ്പിൽ വിശ്വസിച്ച്, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങിയ പ്രമുഖരെ വെട്ടിനിരത്തിയതാണ് വിവാദമായിരിക്കുന്നത്. പാർട്ടിയെ വിശ്വസിച്ച് ലക്ഷങ്ങൾ ചിലവാക്കി പ്രചാരണ സാമഗ്രികൾ തയ്യാറാക്കിയവർ ഇപ്പോൾ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായിരിക്കുകയാണ്.
ഉറപ്പ് നൽകി ചതിച്ചു; അതൃപ്തി പുകയുന്നു
സ്ഥാനാർത്ഥിത്വം ഉറപ്പാണെന്ന് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയ ഉന്നതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് ജോസഫ് വാഴക്കൻ, ദീപ്തി മേരി വർഗീസ്, അവനീഷ് കോയിക്കര തുടങ്ങിയവർ മണ്ഡലങ്ങളിൽ സജീവമായത്. വോട്ടർമാർക്കിടയിൽ കൂടുതൽ സമയം പ്രചാരണം നടത്താനും മണ്ഡലം നേരത്തെ തന്നെ അനുകൂലമാക്കാനുമാണ് മുൻകൂട്ടി ഇറങ്ങാൻ നേതൃത്വം ഇവർക്ക് നിർദ്ദേശം നൽകിയിരുന്നത്. സിറ്റിംഗ് എം.എൽ.എ ആയ എൽദോസ് കുന്നപ്പിള്ളിയും ഇത്തരത്തിൽ മണ്ഡലത്തിൽ നേരത്തെ തന്നെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു.
ഈ ഉറപ്പിന്റെ പുറത്ത് വൻ തുക കടം വാങ്ങിയും മറ്റും പോസ്റ്ററുകൾ, ഫ്ലക്സ് ബോർഡുകൾ, സ്ക്വാഡ് വർക്കുകൾ എന്നിവ ഇവർ ആരംഭിച്ച് കഴിഞ്ഞിരുന്നു. എന്നാൽ പട്ടിക വന്നപ്പോൾ ഇവരെ ‘അച്ചടക്കത്തിന്റെ’ പേരിൽ പുറത്തിരുത്തി. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ പ്രചാരണ സാമഗ്രികൾ ഉപയോഗശൂന്യമാവുകയും വലിയ സാമ്പത്തിക ബാധ്യത ഇവരുടെ തലയിലാവുകയും ചെയ്തു.
ചാമക്കാലയ്ക്ക് ഒരു നീതി; മറ്റുള്ളവർക്ക് മറ്റൊരു നീതി
മറ്റുള്ളവരെ ‘നേരത്തെ പ്രചാരണം തുടങ്ങി’ എന്ന അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി വെട്ടിയപ്പോൾ, ജ്യോതികുമാർ ചാമക്കാലയുടെ കാര്യത്തിൽ നേതൃത്വം കാട്ടിയ ഇരട്ടത്താപ്പാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ചാമക്കാലയും മണ്ഡലത്തിൽ സജീവമായിരുന്നു. എന്നാൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശക്തമായ രാഷ്ട്രീയ ഇടപെടലിലൂടെ ചാമക്കാല തന്റെ സീറ്റ് നേടിയെടുത്തു. ചെന്നിത്തലയുടെ നോമിനിക്ക് നൽകിയ ഇളവ് മറ്റുള്ളവർക്ക് നൽകാൻ നേതൃത്വം തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണം.
അമർഷം പുകയുന്നു; ഹൈക്കമാൻഡിന് വെല്ലുവിളി
തഴയപ്പെട്ടവരിൽ ജോസഫ് വാഴക്കനും ദീപ്തി മേരി വർഗീസും അവനീഷ് കോയിക്കരയും പാർട്ടിക്ക് എതിരായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അണികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. പരസ്യമായ പൊട്ടിത്തെറി ഒഴിവാക്കാൻ ഇവർക്ക് പാർട്ടിയിൽ ഉചിതമായ പദവികൾ നൽകി അനുനയിപ്പിക്കേണ്ടി വരും. അല്ലാത്തപക്ഷം പാർട്ടിയിൽ വലിയ തോതിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
”നേതൃത്വത്തെ വിശ്വസിച്ച് ഗോദയിലിറങ്ങിയവർ പെരുവഴിയിൽ”
”നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് മണ്ഡലത്തിൽ ഇറങ്ങിയവരെ പാതിവഴിയിൽ ഉപേക്ഷിച്ചത് നീതികേടാണെന്ന് ഒഴിവാക്കപ്പെട്ട ഒരു നേതാവ് പ്രതികരിച്ചു. “നേതൃത്വത്തെ വിശ്വസിച്ച് സാമ്പത്തികമായും രാഷ്ട്രീയമായും എല്ലാം തകർത്തത് മാപ്പർഹിക്കാത്ത തെറ്റാണ്. ലക്ഷങ്ങൾ ചിലവാക്കി പോസ്റ്ററും ഫ്ലക്സും അടിച്ചത് ഇപ്പോൾ ആർക്കും വേണ്ടാതായി. സാധാരണ പ്രവർത്തകർക്ക് എങ്ങനെയാണ് ഇനി പാർട്ടിയെ വിശ്വസിക്കാൻ കഴിയുക?” എന്ന് അദ്ദേഹം ചോദിച്ചു.
- ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ട് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതും, ഗ്രൂപ്പ് സമവാക്യങ്ങൾക്കായി അർഹരായവരെ വെട്ടിനിരത്തിയതും വരും ദിവസങ്ങളിൽ കെ.പി.സി.സിക്ക് വലിയ തലവേദനയാകും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങൾക്കും സാധ്യതയുണ്ട്.
- Content Highlights
Senior Congress leaders protest against the state leadership after being excluded from the candidate list.
Leaders like Joseph Vazhakkan and Deepti Mary Varghese face massive financial losses after pre-announcement campaigning.
Allegations of double standards arise as Jyothikumar Chamakkala secures a seat despite starting early campaigning, allegedly backed by Ramesh Chennithala.
Excluded candidates express deep resentment over the breach of trust by KC Venugopal and VD Satheesan.
Political analysts predict internal friction and protests across districts in the coming days.


















































