സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ
തൃശൂർ | 20, ജൂൺ | 2026
പ്രബന്ധ മോഷണവും ലക്ഷങ്ങളുടെ പർച്ചേസ് തട്ടിപ്പും പുറത്തായതിന് പിന്നാലെ മാർ ഡയഷണസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. റെജിമോനെ നാഷണൽ കേഡറ്റ് കോർപ്സിന്റെ (NCC) ഒഫീഷ്യൽ ചുമതലകളിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻപ് ഇദ്ദേഹം കോളേജിൽ അസി: പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലാണ് എൻ.സി.സി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഇയാളെ പൂർണ്ണമായി തെറിപ്പിച്ചത്. എൻ.സി.സിയിൽ ഉന്നത പദവിയായ ‘മേജർ’ പദവി ഒപ്പിച്ചെടുക്കാൻ ഡോ. റെജിമോൻ കടുത്ത അണിയറ നീക്കങ്ങൾ നടത്തിയെങ്കിലും ഇയാളുടെ കൃത്രിമങ്ങൾ ബോധ്യപ്പെട്ടതോടെ എൻ.സി.സി ഡയറക്ടറേറ്റ് ഇയാളെ പദവിയിൽ നിന്നും പൂർണ്ണമായി നീക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കോളേജിലെ ആഭ്യന്തര അക്കാദമിക് വൃത്തങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം ഡോ. റെജിമോൻ അസി. പ്രൊഫസറായിരിക്കെ എൻ.സി.സി ഓഫീസറുടെ ചുമതല വഹിച്ച കാലയളവിൽ നടത്തിയ ഗുരുതരമായ ക്രമടുകൾക്കെതിരെ തൃശൂർ കുട്ടനെല്ലൂരിലെ എൻ.സി.സി ഓഫീസിലും തുടർന്ന് തിരുവനന്തപുരം വഴുതക്കാടുള്ള എൻ.സി.സി ഡയറക്ടറേറ്റ് ഹെഡ് ഓഫീസിലും കൃത്യമായ തെളിവുകളോടെ പരാതികൾ സമർപ്പിക്കപ്പെട്ടിരുന്നു.
’മേജർ’ പദവി മോഹത്തിന് എൻ.സി.സി ഡയറക്ടറേറ്റിന്റെ പൂട്ട്
എൻ.സി.സി ക്യാപ്റ്റൻ പദവിയിൽ തുടർന്നിരുന്നതിനൊപ്പം സ്വാധീനങ്ങൾ ഉപയോഗിച്ച് ‘മേജർ’ റാങ്ക് സ്വന്തമാക്കാനാണ് അസി. പ്രൊഫസറായിരുന്ന കാലത്ത് ഡോ. റെജിമോൻ അവസാന നിമിഷം വരെ ശ്രമിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. തൃശൂരിലും തിരുവനന്തപുരത്തുമായി ഇയാൾ നടത്തിയ തരികിട വേലകൾ ഒന്നിനുപുറകെ ഒട്ടനവധി തെളിവുകളോടെ ഡയറക്ടറേറ്റിന് മുന്നിൽ ബോധ്യപ്പെടുത്തപ്പെട്ടതോടെ, ഇയാളെ അടിയന്തിരമായി ക്യാപ്റ്റൻ ചുമതലയിൽ നിന്നും പുറത്താക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിടുകയായിരുന്നു.
ഇയാളെ മാറ്റിയതിന് ശേഷം കോളേജ് മാനേജ്മെന്റും അന്നത്തെ പ്രിൻസിപ്പലും ചേർന്ന് ബി.സി. ഡിപ്പാർട്ട്മെന്റിലെ ബെൻസൺ സാറിന് എൻ.സി.സി ചുമതല കൈമാറി. തുടർന്ന് അദ്ദേഹം ഒഫീഷ്യൽ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കി നിലവിൽ ലെഫ്റ്റനന്റ് പദവിയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. അർഹതപ്പെട്ടവർ ചുമതലയിലെത്തിയതിലും തന്റെ തട്ടിപ്പുകൾ പൊളിഞ്ഞതിലും ഡോ. റെജിമോന് വലിയ രീതിയിലുള്ള ആഭ്യന്തര വിദ്വേഷമുള്ളതായും സൂചനകളുണ്ട്.
ഇടതുപക്ഷ സംഘടനയിലെ ഒരു ഗ്രൂപ്പിന്റെ മറവിൽ രക്ഷപ്പെടാൻ നീക്കം
അക്കാദമിക് രംഗത്തും പ്രതിരോധ വിഭാഗത്തിന്റെ ആഭ്യന്തര ചുമതലകളിലും വഞ്ചന കാട്ടിയ ഒരാൾക്ക് ഇടതുപക്ഷ അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യിലെ ഒരു വിഭാഗം ( ഗ്രൂപ്പ് )വഴിവിട്ട പിന്തുണ നൽകുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ പദവിയിൽ നിയമവിരുദ്ധമായി പ്രവേശിച്ച്, പിന്നീട് കോടതി പരാതികളെ തുടർന്ന് രാജി വെക്കേണ്ടി വന്ന മുൻ അധ്യാപകന്റെ നേതൃത്വത്തിലുള്ള തൃശൂരിലെ ഒരു പ്രത്യേക ഉപഗ്രൂപ്പാണ് ഡോ. റെജിമോന് തണലൊരുക്കുന്നത്. മറ്റൊരു കോളേജ് പ്രിൻസിപ്പൽ , വിരമിച്ച ഒരു അധ്യാപകൻ എന്നിവരടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് റെജിമോനെ സംഘടനയുടെ തൃശൂർ ഭാരവാഹികളിലൊരാളായി തിരഞ്ഞെടുക്കുന്നതിനും ചുക്കാൻ പിടിച്ചതത്രേ.
റെജിമോന്റെ ഈ തരികിടകൾ സംഘടനയിലെ ഭൂരിഭാഗം അധ്യാപകർക്കും കൃത്യമായി അറിയാമെങ്കിലും ആഭ്യന്തര തർക്കങ്ങൾ ഭയന്ന് പലരും പരസ്യ പ്രതികരണങ്ങൾക്ക് മുതിരുന്നില്ല എന്നതാണ് വസ്തുത. ഈ രാഷ്ട്രീയ സ്വാധീനങ്ങളുടെയും തൃശൂർ ജില്ലയിലെ ചില വ്യക്തികളുടെയും പിൻബലത്തിലാണ് പ്രിൻസിപ്പൽ കസേര പിടിച്ചെടുക്കാൻ ഡോ. റെജിമോൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ക്ലാസ് മുറികളിൽ കയറാതെ വിദ്യാർത്ഥികളെ വഞ്ചിക്കുകയും, പ്രബന്ധങ്ങൾ മോഷ്ടിക്കുകയും, ഒഫീഷ്യൽ പർച്ചേസുകളിൽ ലക്ഷങ്ങളുടെ നികുതി വെട്ടപ്പ് നടത്തുകയും ചെയ്തതിന് പുറമെ അസി. പ്രൊഫസറായിരിക്കെ എൻ.സി.സി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട ഡോ. റെജിമോനെ ഒരു കലാലയത്തിന്റെ പരമാധികാരമുള്ള പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് വിദ്യാഭ്യാസ രംഗത്തോടുള്ള വെല്ലുവിളിയാണെന്ന് അക്കാദമിക് സമൂഹം ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ മംഗളം ഓൺലൈൻ കൂടുതൽ അന്വേഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്.
#Part6Exposed #NCCCaptainDismissal #AssistantProfessorScam #AcademicCorruption #DrPMRejimon #ThrissurNews #AKPCTAScam #MangalamOnline
















































