സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ
തൃശൂർ | 20, ജൂൺ | 2026
വ്യാജ പ്രബന്ധ നിർമ്മിതിയിലൂടെ അക്കാദമിക് രംഗത്ത് വഞ്ചന കാട്ടുകയും, ലക്ഷങ്ങളുടെ സർക്കാർ ഫണ്ട് വിനിയോഗത്തിൽ കടുത്ത ചട്ടലംഘനങ്ങൾ നടത്തുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകളിൽ വ്യക്തമാക്കപ്പെട്ട മാർ ഡയഷണസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. റെജിമോന്റെ ധാർമ്മിക യോഗ്യതയെച്ചൊല്ലി വിദ്യാഭ്യാസ വൃത്തങ്ങളിൽ പ്രതിഷേധം പുകയുന്നു. മുൻപ് അസോസിയേറ്റ് പ്രൊഫസർ പദവിക്ക് അന്താരാഷ്ട്ര ജേണലിൽ മറ്റൊരാളുടെ ഗവേഷണ രേഖകൾ സ്വന്തം പേരിൽ അച്ചടിച്ചു വന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ സർവകലാശാലാ തലത്തിൽ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ഇത്തരത്തിൽ അക്കാദമിക് വഞ്ചനയും സാമ്പത്തിക വീഴ്ചകളും ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ഒരാൾ, കലാലയത്തിന്റെ പരമാധികാരമുള്ള പ്രിൻസിപ്പൽ പദവിയിലേക്ക് ഉയരാൻ ശ്രമിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യതയെത്തന്നെ തകർക്കുമെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാകുന്നത്.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും ലഭിച്ച അടിയന്തിര കൂട്ടപരാതികളുടെയും, വിജിലൻസ് അന്വേഷണ ആവശ്യങ്ങളുടെയും പശ്ചാത്തലത്തിൽ ഡോ. റെജിമോന്റെ അധ്യാപന ജീവിതത്തിലെ വീഴ്ചകൾ വീണ്ടും സജീവ ചർച്ചയാവുകയാണ്.
അധ്യാപനത്തിലെ വീഴ്ചകളും വിദ്യാർത്ഥി പ്രതിഷേധങ്ങളും

ഒരു അധ്യാപകന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം വിദ്യാർത്ഥികൾക്ക് കൃത്യമായി അറിവ് പകരുക എന്നതാണെന്നിരിക്കെ, ഡോ. റെജിമോൻ തന്റെ ഔദ്യോഗിക സമയങ്ങൾ മറ്റ് കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായും അധ്യാപനത്തിൽ കടുത്ത വീഴ്ച വരുത്തിയതായും മുൻപ് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കോളേജിൽ ക്ലാസ് ചാർജ്ജ് ഉണ്ടായിരുന്ന കാലയളവിൽ കൃത്യമായി ക്ലാസുകൾ എടുക്കാത്തതിനെ തുടർന്ന് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ ഒപ്പിട്ട കൂട്ടപരാതി കോളേജ് അധികൃതർക്കും സർക്കാരിനും മുൻപാകെ എത്തിയ ചരിത്രവുമുണ്ട്. ലക്ഷങ്ങൾ യുജിസി ശമ്പളം കൈപ്പറ്റിയിട്ടും വിദ്യാർത്ഥികളോട് കാണിച്ച ഈ അനാസ്ഥ ഒരു കലാലയത്തിന്റെ തലപ്പത്തിരിക്കാൻ പോകുന്ന വ്യക്തിക്ക് ചേർന്നതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ധാർമ്മികത തകർത്ത അക്കാദമിക് കൃത്രിമം
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അധ്യാപികയുടെ “Development and Female Economic Participation” എന്ന പ്രബന്ധം അപ്പാടെ പകർത്തി സ്വന്തം പേരിൽ രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ച സംഭവം അക്കാദമിക് സമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. ഈ കൃത്രിമം സർവകലാശാലാ അന്വേഷണത്തിൽ തെളിയുകയും ഇദ്ദേഹത്തെ വഹിച്ചിരുന്ന പദവിയിൽ നിന്ന് തരംതാഴ്ത്താൻ ഔദ്യോഗികമായി നടപടിയെടുക്കുകയും ചെയ്തതാണ്. അക്കാദമിക് സത്യസന്ധതയില്ലാത്ത ഇത്തരം നീക്കങ്ങൾ നടത്തിയ ഒരാൾ കലാലയ പ്രിൻസിപ്പൽ സ്ഥാനത്തെത്തിയാൽ അത് വരുംതലമുറയിലെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും തെറ്റായ സന്ദേശം നൽകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.


അന്വേഷണ നിഴലിലുള്ള സാമ്പത്തിക ഇടപാടുകൾ
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം നടത്തിയ ഔദ്യോഗിക ഓഡിറ്റിൽ (No: D2/786/2019/LA) ലക്ഷങ്ങളുടെ കമ്പ്യൂട്ടർ, ഐടി ഉപകരണങ്ങളുടെ പർച്ചേസുകളിൽ കടുത്ത നിയമലംഘനങ്ങളും സർക്കാർ ഖജനാവിന് വൻ നഷ്ടവും വരുത്തിയതായി കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ബാധ്യതകൾ ഇനിയും പൂർണ്ണമായി തീർപ്പാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇതിനെല്ലാം പുറമെ കമ്പ്യൂട്ടർ പർച്ചേസിലെ അഴിമതികൾക്കെതിരെ വിജിലൻസിന് മുന്നിലും പരാതികൾ നിലനിൽക്കുന്നുണ്ട്. ഇത്രയധികം ഔദ്യോഗിക അച്ചടക്ക നടപടികളും സാമ്പത്തിക അന്വേഷണങ്ങളും നേരിടുന്ന ഒരാൾ, പ്രിൻസിപ്പൽ കകസേര കൈക്കലാക്കാൻ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് ഒരു വിഭാഗം വിദ്യാഭ്യാസ പ്രവർത്തകരുടെ തീരുമാനം. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മംഗളം ഓൺലൈൻ അന്വേഷണം തുടരുകയാണ്.
Content Highlights
Part 5 of the investigative series focuses on the moral and academic eligibility of Dr. P.M. Rejimon.
Heavy concerns raised regarding a professor with a history of university demotion for plagiarism seeking the Principal’s post.
Ongoing government financial audits and pending Thrissur Vigilance complaints spark widespread campus protests.

















































