Kochi | December 12, 2025
പ്രമുഖ നടിക്കെതിരായ ആക്രമണ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.
ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്.
പ്രതികളെ രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ശിക്ഷാവിധിക്ക് മുമ്പ് പ്രതികളുടെ വാദങ്ങളും കോടതി കേൾക്കും. ഇതിനുശേഷമാകും അന്തിമ വിധി പ്രഖ്യാപിക്കുക.
കുറ്റങ്ങളും ശിക്ഷാ വ്യവസ്ഥകളും
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 20 വർഷം വരെ കഠിനതടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ട ലൈംഗിക അതിക്രമ കുറ്റം ഉൾപ്പെടെ പത്ത് കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്.
എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ വിശദമായ കാരണങ്ങളും വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റത്തെക്കുറിച്ചുള്ള കോടതിയുടെ നിഗമനവും വിധിയിൽ വ്യക്തമാകും. ദിലീപിനെതിരായ ഗൂഢാലോചന ആരോപണം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു കോടതി നേരത്തെ കണ്ടെത്തിയത്. ദിലീപിനെക്കൂടാതെ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലം
2017 ഫെബ്രുവരി 17 ന് രാത്രിയാണ് ഈ ക്രൂരമായ സംഭവം നടന്നത്. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്.
തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് നടിക്ക് നേരെയുള്ള ആക്രമണം നടന്നത്. അങ്കമാലി അത്താണി സമീപം നടി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി പ്രതികൾ തട്ടിക്കൊണ്ടുപോയി. ഏകദേശം രണ്ട് മണിക്കൂറോളം വാഹനത്തിനുള്ളിൽവെച്ച് അതിക്രൂരമായ പീഡനം നടത്തിയ ശേഷം നടൻ ലാലിന്റെ വസതിക്ക് സമീപം നടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു.
നടൻ ലാൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. പി ടി തോമസ് എംഎൽഎയും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് ഔപചാരികമായി രജിസ്റ്റർ ചെയ്തത്.
പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്കാളിത്തം വെളിപ്പെട്ടു. സിനിമാമേഖലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൾസർ സുനിയാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
Highlights:
Six convicts in actress attack case to be sentenced today
Court to pronounce sentence at Ernakulam Principal Sessions Court
Convicts include Pulsar Suni, Martin Antony, Manikandan, Vijeesh, Salim, and Pradeep
Ten charges including gang rape with 20 years to life imprisonment possible
Actor Dileep acquitted; detailed reasons to be revealed in judgment
Conspiracy charge against Dileep not proven with sufficient evidence
Historic case – first quotation registered for sexual crime in India
Incident occurred on February 17, 2017, during journey from Thrissur to Kochi
Victim abducted near Angamaly and assaulted for two hours




















































