തിരുവനന്തപുരം | 08, ഫെബ്രുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്നെ വിളിപ്പിച്ചത് മൊഴിയെടുക്കാനാണെന്നും അല്ലാതെ ചോദ്യം ചെയ്യാനല്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സർക്കാർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ അനുകൂല വാർത്തകൾ നൽകാൻ അന്വേഷണ സംഘത്തിൽ ചില പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്നെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അന്വേഷണം നേർവഴിക്കല്ല പോകുന്നത്. മാധ്യമങ്ങളെ കാണാതെ പോകാൻ ഉദ്യോഗസ്ഥർ വഴി കാട്ടിത്തന്നെങ്കിലും താൻ അത് നിരസിച്ചതായും അടൂർ പ്രകാശ് വ്യക്തമാക്കി.
”പലരും എന്റെ കൂടെ ചിത്രങ്ങൾ എടുക്കാറുണ്ട്. കള്ളന്മാരാണെന്ന് അറിഞ്ഞാൽ അവരെ മാറ്റിനിർത്തും. വെറും ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണോ പോലീസ് അന്വേഷണം നടത്തുന്നത്?” അദ്ദേഹം ചോദിച്ചു. എന്ത് ഗൂഢാലോചന നടത്തിയാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ഇത് കടകംപള്ളിക്ക് വലിയ രാഷ്ട്രീയ കുരുക്കായി മാറിയിരിക്കുകയാണ്. എന്നാൽ എട്ട് വർഷം മുൻപുള്ള കാര്യമായതിനാൽ ഒന്നും ഓർമ്മയില്ലെന്നാണ് കടകംപള്ളിയുടെ വിശദീകരണം.
Content Highlights
- Adoor Prakash MP clarifies that SIT summoned him for a statement, not interrogation.
- Alleges a conspiracy by specific officials within the SIT to spread pro-government news.
- Denies reports of being questioned alongside the main accused, Unnikrishnan Potti.
- More photos emerge proving Kadakampally Surendran visited Potti’s house multiple times.
- Adoor Prakash remains confident about UDF’s victory in the upcoming elections despite the controversy.




















































