തിരുവനന്തപുരം | 28, ജനുവരി | 2026
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പൊതുമധ്യത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ്. സി.പി.എം എം.എൽ.എ വി. ജോയിയാണ് സ്പീക്കർക്ക് പരാതി നൽകിയത്. ഒരു മന്ത്രിയെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഭരണഘടനാ സ്ഥാപനത്തെയും തരംതാഴ്ന്ന പദപ്രയോഗങ്ങളിലൂടെ അപമാനിച്ചു എന്നാണ് നോട്ടീസിലെ ആരോപണം.
കഴിഞ്ഞ ദിവസം വി.ഡി. സതീശൻ നടത്തിയ വിവാദ പരാമർശങ്ങളാണ് നടപടിക്ക് ആധാരം. “നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിന് മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്” എന്ന സതീശന്റെ വാക്കുകൾ സഭയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് വി. ജോയ് ചൂണ്ടിക്കാട്ടി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ‘വിവരദോഷി’കളുടെ മന്ത്രിസഭയാണിതെന്നും, ഇത്തരമൊരു വിദ്യാഭ്യാസ മന്ത്രിയുടെ കീഴിൽ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നുമുള്ള സതീശന്റെ പ്രസംഗം രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
മന്ത്രിയുടെ യോഗ്യതയെ ചോദ്യം ചെയ്തതിനൊപ്പം ‘എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ല എന്ന് പറയാമായിരുന്നു’ എന്ന പരിഹാസവും നിയമസഭയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സോണിയ ഗാന്ധിക്കെതിരായ പഴയ പ്രസംഗം പരാമർശിച്ച് മന്ത്രിയെ വ്യക്തിഹത്യ ചെയ്തതിനെതിരെ ഭരണപക്ഷം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. സ്പീക്കർ ഈ നോട്ടീസ് പരിഗണിച്ച് പ്രതിപക്ഷ നേതാവിനോട് വിശദീകരണം തേടിയേക്കും.
Content Highlights
- CPM MLA V. Joy files a breach of privilege notice against Opposition Leader V.D. Satheesan.
- The notice cites derogatory remarks made by Satheesan against Education Minister V. Sivankutty.
- Satheesan had mocked the Minister’s past behavior in the Assembly and called the cabinet “ignorant.”
- The ruling party alleges that Satheesan’s comments, including the “underwear” remark and questioning the Minister’s mental state, violate parliamentary decorum.
- The Speaker is expected to review the notice and seek a response from the Leader of the Opposition.




















































