കൊച്ചി | ജനുവരി | 08, 2026
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്റെ നിയമോപദേശം. എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിധി പക്ഷപാതപരമാണെന്നും, ദിലീപിനെ രക്ഷിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് ഈ വിധിയെന്നുമാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. വിധി പുറപ്പെടുവിച്ച ജഡ്ജി അതിന് അർഹയല്ലെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്.
നിയമോപദേശത്തിലെ പ്രധാന കണ്ടെത്തലുകൾ…
പക്ഷപാതപരമായ സമീപനം: ഒന്നു മുതൽ ആറു വരെ പ്രതികൾക്കെതിരെ സ്വീകരിച്ച തെളിവുകൾ പോലും ദിലീപിന്റെ കാര്യത്തിൽ കോടതി തള്ളിക്കളഞ്ഞു. തെളിവുകൾ പരിശോധിക്കുന്നതിൽ കോടതി ഇരട്ടത്താപ്പ് കാണിച്ചു.
മെമ്മറി കാർഡ് വിവാദം: മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ വിചാരണ കോടതി ജഡ്ജി തന്നെ സംശയനിഴലിലാണെന്നും, അതിനാൽ വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
അഭിഭാഷകരുടെ ഇടപെടൽ: തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ദിലീപിന്റെ അഭിഭാഷകരെ പ്രശംസിക്കുന്ന രീതിയിലാണ് വിധിയിലെ പരാമർശങ്ങൾ. ഇവർ കേസിൽ തുടരുന്നത് തടയാൻ കോടതി തയ്യാറായില്ല.
സർക്കാർ നീക്കം…
വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകി. പൾസർ സുനി അടക്കമുള്ള ആറ് പ്രതികളെ ശിക്ഷിക്കുകയും ദിലീപിനെ വെറുതെ വിടുകയും ചെയ്ത നടപടിയാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ശുപാർശ അംഗീകരിച്ച സർക്കാർ, അപ്പീൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.
2017 ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ ദിലീപിനെതിരെ ഗൗരവമേറിയ തെളിവുകൾ ഉണ്ടായിട്ടും കോടതി അവ വിവേചനപരമായി തള്ളുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിൽ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയായിരുന്നു കോടതി കഴിഞ്ഞ മാസം വെറുതെ വിട്ടത്.
Content Highlights
Prosecution legal advice raises serious allegations against the trial court judge in the actress assault case.
The report states the verdict was biased and intended to acquit actor Dileep.
Questions raised over the judge’s eligibility to deliver the verdict due to the memory card leak controversy.
Kerala government grants permission to file an appeal in the High Court against the trial court’s decision.
Six defendants were sentenced to 20 years, while Dileep and three others were acquitted




















































