മലപ്പുറം | 26, ഡിസംബർ | 2025
കർണാടകയിലെ ബുൾഡോസർ നടപടിയിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വാർത്തകൾ അറിഞ്ഞ ഉടനെ താനും സാദിഖലി തങ്ങളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ന്യൂനപക്ഷ മന്ത്രിയെയും ഉൾപ്പെടെ വിളിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലയാളി സംഘടനകളെ അടക്കം വിളിച്ച് പൂർണമായ നിജസ്ഥിതി അന്വേഷിച്ചെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
യുപി പോലെയല്ല കർണാടക
“എല്ലാവരും അവിടെ പോയി നിജസ്ഥിതി അന്വേഷിച്ചു. സാധാരണ ഉത്തർപ്രദേശിലും മറ്റും കാണുന്നത് പോലെയുള്ള ബുൾഡോസർ രാജ് അല്ലയിതെന്ന് ഞങ്ങളോട് നേതാക്കന്മാർ ഒറ്റക്കെട്ടായി പറഞ്ഞു. എല്ലാ തരം ജനങ്ങളും അതിലുണ്ട്. ന്യൂനപക്ഷം മാത്രമല്ല. അർഹിക്കുന്ന ആളുകൾക്ക് വേണ്ട പുനരധിവാസം കൊടുക്കുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല തവണ നോട്ടീസ് കൊടുത്ത സ്ഥലമാണെന്നാണ് സർക്കാരിന്റെ വാദമെന്നും ഒഴിവാക്കപ്പെട്ടവർക്ക് നല്ല ആകർഷകമായ പുനരധിവാസം സർക്കാർ കൊടുക്കുന്നുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുപി ബുൾഡോസർ രാജിന് വിമർശനം
“ഉത്തർപ്രദേശിൽ ബുൾഡോസർ കൊണ്ട് ഇടിച്ചിട്ട് തെരുവിലേക്കിറങ്ങി പോയി തെണ്ടിക്കോളാൻ പറയുകയാണ്. കർണാടകയിൽ അങ്ങനെയല്ല. അത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചീപ്പായി ചാടിപ്പുറപ്പെട്ട ആളുകൾ മനസിലാക്കണം,” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
“ഇവിടെ പാവപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും മനുഷ്യത്വം പരിഗണിച്ച് പുനരധിവസിപ്പിക്കും. കേരളം ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ പുനരധിവാസം ഉറപ്പാക്കും. കർണാടക സർക്കാർ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിൽ നിന്ന് അങ്ങനെ ഒന്ന് ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല,” കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ മുതലെടുപ്പിന് വിമർശനം
“കോൺഗ്രസ് സർക്കാരാണെന്ന് അറിഞ്ഞ് അവിടെ ചെന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ചെയ്യുന്നത് ഒരു ചീപ്പ് പണിയാണ്. ഉടനെ സർക്കാരുമായി സംസാരിച്ച് പുനരധിവാസത്തിനുള്ള കാര്യങ്ങളായിരുന്നു ഇവിടുത്തെ മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. ആ പണി യുപിയിലെ മന്ത്രിയോട് ചെയ്യാൻ പറ്റുമോ. പറ്റില്ല. അവിടെ വർഗീയമായി കമ്മ്യൂണിറ്റി തിരിച്ച് ചെയ്യുന്നതാണ്. ഇവിടെ അങ്ങനെയല്ല, എല്ലാ വിഭാഗങ്ങളും ജനങ്ങളും ഇവിടെയുണ്ട്,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്തെങ്കിലും ന്യൂനത വന്നിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണെന്ന് കർണാടക സർക്കാർ പറയുന്നുണ്ടെന്നും ആ സമീപനമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എൻജിഒ വിമർശനം
അതേസമയം സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് കുടിയിറക്കപ്പട്ടവർ റിപ്പോർട്ടറിനോട് പറഞ്ഞത്. 500ലധികം വിദ്യാർത്ഥികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും നശിച്ചെന്നും പ്രദേശവാസികൾക്ക് സഹായം നൽകുന്ന എൻജിഒ അറിയിച്ചു. ഇവർക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും എൻജിഒ പ്രതിനിധികളും പ്രദേശവാസികളും വ്യക്തമാക്കി. നിലവിൽ താർപ്പോളിൻ വിരിച്ചാണ് പ്രദേശവാസികൾ പ്രദേശത്ത് താമസിക്കുന്നത്. സന്നദ്ധ സംഘടനകളാണ് നിലവിൽ ഇവർക്ക് ഭക്ഷണം നൽകുന്നത്.
Content Highlights: PK Kunhalikutty defends Karnataka bulldozer action, says unlike UP victims won’t be left on streets, government promises rehabilitation, criticizes political exploitation of issue, NGO says government not helping evicted people, 500 students lost books and study materials, victims living under tarpaulin




















































