തിരുവനന്തപുരം | 15, ജനുവരി | 2026.
മന്ത്രിമാരുടെ പ്രോട്ടോക്കോൾ നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ഉദ്യോഗസ്ഥർക്കല്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ അകമ്പടി (Escort) സേവിക്കണമെന്ന എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാറിന്റെ നിർദ്ദേശത്തെ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയും പ്രോട്ടോക്കോളും നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അജിത് കുമാർ വിവാദമായ നിർദ്ദേശം മുന്നോട്ടുവെച്ചത്. മന്ത്രിമാർ താമസിക്കുന്ന ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഉദ്യോഗസ്ഥരും വാഹനങ്ങളും സജ്ജമായിരിക്കണമെന്നും ഇതിൽ പറഞ്ഞിരുന്നു. എന്നാൽ, നിലവിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങൾക്കും യുഡിഎഫിനുമെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിനെ അധികാരത്തിലേറ്റാൻ ചില മാധ്യമങ്ങൾ ശ്രമിക്കാറുണ്ടെന്നും എന്നാൽ ജനങ്ങൾ എന്നും എൽഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണയും ഇത്തരത്തിൽ മുഖ്യമന്ത്രിയെ വരെ നിശ്ചയിച്ചവർക്ക് ജനങ്ങൾ മറുപടി നൽകിയത് ഭരണത്തുടർച്ചയിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ മന്ത്രിസഭയ്ക്കെതിരെ അഴിമതി ആരോപണങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights
Minister V. Sivankutty rejects Excise Commissioner M.R. Ajith Kumar’s protocol suggestions.
Sivankutty asserts that the government, not officials, decides the protocol for ministers.
The Minister criticizes UDF and certain media houses ahead of elections.
Reaffirms that the LDF government maintains a clean, corruption-free image.




















































